
എണ്ണപ്പാടങ്ങൾ ആക്രമിച്ചാൽ ആഗോള എണ്ണ പ്രതിസന്ധി ഉണ്ടാവും എന്നതിനാൽ അതൊഴിവാക്കണം എന്ന യുഎസ് നയത്തിനു വിരുദ്ധമായി ഇസ്രയേൽ ഇറാന്റെ സൗത്ത് പാർസ് എണ്ണപ്പാടം ആക്രമിച്ചതു തന്റെ അറിവോടെയല്ലെന്നു പ്രസിഡന്റ് ട്രംപ്. അതിനു ബദലായി ഖത്തർ ഉൾപ്പെടെയുള്ള അയൽ രാജ്യങ്ങളിൽ ഇറാൻ ആക്രമണം നടത്തുന്നതിനെതിരെ അദ്ദേഹം ശക്തമായ താക്കീതു നൽകി.
ഖത്തറിന്റെ നിക്ഷേപവുമുള്ള സൗത്ത് പാർസ് ഇസ്രയേൽ ആക്രമിച്ചതിനു പിന്നാലെ ഇറാൻ ഖത്തറിന്റെ എൽ പി ജി പ്ലാന്റ് ആക്രമിച്ചിരുന്നു.
യുഎസിന്റെ അറിവോടെയാണ് സൗത്ത് പാർസ് ആക്രമിച്ചതെന്നു ഇസ്രയേൽ അവകാശപ്പെട്ടതായി യുഎസ് മാധ്യമങ്ങൾ അറിയിച്ചിരുന്നു. എന്നാൽ ഈ ആക്രമണത്തെ കുറിച്ച് യുഎസിനു മുൻകൂട്ടി യാതൊരു അറിവും ഉണ്ടായിരുന്നില്ലെന്നു ട്രംപ് വ്യക്തമാക്കി. "ഖത്തറിനും അതിൽ ഒരു വിധത്തിലും പങ്കില്ല. നിർഭാഗ്യം എന്നു പറയട്ടെ, കാര്യങ്ങളുടെ കൃത്യമായ ചിത്രം ഇല്ലാതെയാണ് ഇറാൻ പ്രതികരിച്ചത്.
"അവർ അന്യായമായാണ് ഖത്തറിന്റെ എൽ പി ജി ഗ്യാസ് സ്ഥാപനം ആക്രമിച്ചത്."
ഗൾഫിലെ ഊർജ കേന്ദ്രങ്ങൾക്കു നേരെ ഇനിയും ഇറാന്റെ ആക്രമണം ഉണ്ടാവരുതെന്നു ട്രംപ് പറഞ്ഞു. ഇസ്രയേൽ ഇനി സൗത്ത് പാർസ് പോലുള്ള കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്നും അദ്ദേഹം ഉറപ്പു നൽകി. "അതിപ്രധാനവും അമൂല്യവുമായ ആസ്തിയാണ് സൗത്ത് പാർസ് എണ്ണപ്പാടം. ഇസ്രയേൽ ഇനി അത് ആക്രമിക്കില്ല. ഇറാൻ അവിവേകം കൊണ്ട് നിരപരാധികളായ ഖത്തറിനെ പോലുള്ളവരെ ആക്രമിക്കാനും പാടില്ല."
ഇറാൻ അങ്ങിനെ ചെയ്താൽ യുഎസ് ശക്തമായി തിരിച്ചടിക്കുമെന്നു ട്രംപ് താക്കീതു നൽകി. "സൗത്ത് പാർസ് എണ്ണപ്പാടം മുഴുവൻ ഞങ്ങൾ ഇറാൻ കണ്ടിട്ടില്ലാത്ത കരുത്തോടെ ചുട്ടുകരിക്കും."
Trump says he wasn't told about South Pars attack