
വാഷിങ്ടൺ: അനധികൃതമായി അമേരിക്കയിൽ താമസിക്കുന്ന കുടിയേറ്റക്കാരെ സ്വമേധയാ നാട്ടിലേക്ക് മടങ്ങാൻ പ്രോത്സാഹിപ്പിക്കുന്ന പദ്ധതിയുമായി യു.എസ്. ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് (ഡിഎച്ച്എസ്) രംഗത്ത്. 'പ്രോജക്ട് ഹോം കമിംഗ്' എന്ന പേരിലുള്ള ഈ പദ്ധതിയിൽ സൗജന്യ വിമാനയാത്രയും 2,600 ഡോളർ സാമ്പത്തിക സഹായവും നൽകുന്നതായി അധികൃതർ അറിയിച്ചു.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ പ്രചരിപ്പിച്ച പ്രചാരണത്തിൽ ഇന്ത്യയിലെ താജ്മഹൽ ഉൾപ്പെടെയുള്ള പ്രമുഖ സ്മാരകങ്ങളുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ, ചൈന, കൊളംബിയ എന്നിവിടങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ വലിയ സാന്നിധ്യം പരിഗണിച്ചാണ് ഈ രാജ്യങ്ങളുടെ ദൃശ്യങ്ങൾ ഉപയോഗിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
2025-ൽ ട്രംപ് ഭരണകൂടം ആരംഭിച്ച ഈ പദ്ധതിയെ നിയമപരമായ നിലയില്ലാത്തവർക്ക് സുരക്ഷിതവും മാന്യവുമായ രീതിയിൽ നാട്ടിലേക്ക് മടങ്ങാനുള്ള അവസരം എന്ന നിലയിലാണ് ഡിഎച്ച്എസ് അവതരിപ്പിക്കുന്നത്. സബിപി ഹോം ആപ്പ് ഉപയോഗിച്ച് സ്വമേധയാ രാജ്യം വിടുന്നവർക്ക് ഈ ആനുകൂല്യങ്ങൾ ലഭ്യമാകും.
2022 ലെ കണക്കുകൾ പ്രകാരം ഏകദേശം 7.25 ലക്ഷം ഇന്ത്യൻ കുടിയേറ്റക്കാർ അനധികൃതമായി അമേരിക്കയിൽ താമസിക്കുന്നതായാണ് വിലയിരുത്തൽ. ഇതോടെ ഇന്ത്യക്കാരും വലിയ അനധികൃത കുടിയേറ്റ സമൂഹങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.
ട്രംപ് അധികാരത്തിലെത്തിയതിന് ശേഷം ഏകദേശം 1.6 മില്യൺ ആളുകൾ സ്വമേധയാ രാജ്യം വിട്ടതായി മുൻ ഡിഎച്ച്എസ് സെക്രട്ടറി ക്രിസ്റ്റി നോം പറഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അതേസമയം, ഈ പദ്ധതിയെക്കുറിച്ച് മനുഷ്യാവകാശ സംഘടനകളും കുടിയേറ്റ പ്രവർത്തകരും വിമർശനം ഉയർത്തിയിട്ടുണ്ട്. സാമ്പത്തിക പ്രലോഭനങ്ങളിലൂടെ കുടിയേറ്റക്കാരെ രാജ്യം വിടാൻ പ്രേരിപ്പിക്കുന്ന നീക്കമാണിതെന്നാണ് അവരുടെ ആരോപണം.