
കോഴിക്കോട് : സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജിന് പോകുന്നവരുടെ ഈ വർഷത്തെ ആദ്യ ഹജ് വിമാനം ഏപ്രിൽ 30 ന് കൊച്ചിയിൽ നിന്ന് യാത്രാ തിരിക്കുമെന്ന് ഹജ്ജ് കമ്മിറ്റി വൃത്തങ്ങൾ അറിയിച്ചു. ആദ്യ ഹജ്ജ് വിമാനം ഏപ്രിൽ 30 ന് ഉച്ചയ്ക്ക് 2.10ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട് വൈകുന്നേരം 5.30ന് ജിദ്ദയിൽ എത്തിച്ചേരും. ഒരു പ്രാവശ്യം 432 പേരെ വഹിക്കുന്ന വിമാനം മൊത്തം 20 സർവ്വീസുകളാണ് കൊച്ചിയിൽ നിന്ന് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.
17 സർവ്വീസുകൾ നോർമൽ ഹജ്ജും, 3 സർവ്വീസുകൾ ലഘു ഹജ്ജിനായുമായാണ് നിലവിൽ ക്രമീകരിച്ചിരിക്കുന്നത്. മെയ് 17, 18, 19 തിയ്യതികളിലായാണ് ലഘു ഹജ്ജ്സർവ്വീസ്. കൊച്ചി എംബാർക്കേഷൻ പോയിന്റ് വഴി കേരളത്തിൽ നിന്നുമുള്ള 7960 പേരും, ലക്ഷദ്വീപുൾപ്പെടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുമുള്ള 408 പേരുമുൾപ്പെടെ മൊത്തം 8368 പേരാണ് യാത്രയാകുന്നത്.
കേരളത്തിൽ നിന്നുമുള്ള മറ്റു എംബാർക്കേഷൻ പോയിന്റുകളായ കോഴിക്കോട് നിന്നും മെയ് 15 മുതൽ മെയ് 18 വരെ ആകാശ എയർ 7 സർവ്വീസും കണ്ണൂരിൽ നിന്നും മെയ് 5 മുതൽ മെയ് 14 വരെ ഫ്‌ളൈ അദീലുമാണ് സർവ്വീസുകൾ നടത്തുകയെന്ന് ഹജ്ജ് കമ്മിറ്റി വൃത്തങ്ങൾ അറിയിച്ചു.
ഹജ്ജ് യാത്രാ ഒരുക്കങ്ങളുടെ ചർച്ചകൾക്കായി ഫ്‌ളൈനാസ് എയർലൈൻസ് അധികൃതർ കരിപ്പൂരിലെ കേരള ഹജ്ജ് കമ്മിറ്റി മുഖ്യ ഓഫീസിലെത്തി ചർച്ചകൾ നടത്തി.
ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, അസി. സെക്രട്ടറി ജാഫർ കെ. കക്കൂത്ത്, നോഡൽ ഓഫീസ്സർ അസ്സയിൻ പി.കെ.,ഫളൈനാസ് കൺട്രി മാനേജർ മുഹമ്മദ് സലീം അബ്ദുൾ ഖാദർ, ഫളൈനാസ് കോഴിക്കോട് എയർപോർട്ട് മാനേജർ ഹാനി കെ.പി., ജുനൈദ് ഫാസിൽ എന്നിവർ സംബന്ധിച്ചു.