
കോഴിക്കോട് ; മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടാത്തതില്‍ പരിഭവമില്ലെന്ന് എം കെ മുനീര്‍. പാര്‍ട്ടിയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നുവെന്നും മുനീര്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥി പട്ടിക പാര്‍ട്ടി അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ പ്രഖ്യാപിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടി തീരുമാനത്തെ സ്വാഗതം ചെയ്യുന്നു, പുതിയ ആളുകൾ വരുമ്പോൾ അവസരം നിഷേധിക്കാൻ പാടില്ലെന്നും മുനീർ മാധ്യമങ്ങളോട് പറഞ്ഞു. മുസ്ലിം ലീഗിന് അപമാനമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ തന്റ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. തന്നാൽ കഴിയുന്നതുപോലെ പ്രചാരണത്തിൽ പങ്കെടുക്കുമെന്നും മുനീർ പറഞ്ഞു.
പാർട്ടി പറയുന്നത് പൂർണമായും അനുസരിക്കാൻ താൻ ബാധ്യസ്ഥനാണ്. പാർട്ടി നിരവധി അംഗീകാരങ്ങൾ തന്നു. രണ്ടുതവണ മന്ത്രിയാക്കി. വനിതകകൾക്കും യുവാക്കൾക്കും പരിഗണന നൽകിക്കൊണ്ടുള്ളതാണ് സ്ഥാനാർത്ഥി പട്ടിക. പുതിയ ആളുകൾ വരുമ്പോൾ അവസരം നിഷേധിക്കാൻ പാടില്ല. പാർട്ടിയുടെ ഭാഗമായി അവസാന ശ്വാസം വരെ ഉണ്ടാകും. ഒരു സൈബർ ഇടത്തിനും അത് ഇല്ലാതാക്കാൻ പറ്റില്ല.
കോഴിക്കോട് സൗത്തിൽ സീറ്റ് പ്രതീക്ഷിച്ചിട്ടില്ല. സൗത്ത് മണ്ഡലം ഫൈസൽ ബാബുവിന് പ്രാപ്തമായ മണ്ഡലമാണത്. അദ്ദേഹത്തെ ജയിപ്പിക്കേണ്ട ഉത്തരവാദിത്തം കൂടി തനിക്കുണ്ട്. തലമുറകൾ കൈമാറി പോകേണ്ടതാണ് രാഷ്ട്രീയമെന്ന് എംകെ മുനീർ പറഞ്ഞു.