
തിരുവനന്തപുരം: ബെവ്റെജസ് കോർപ്പറേഷന്‍റെ പ്രീമിയം മദ്യ കൗണ്ടറുകളിൽ ഡിജിറ്റൽ പേയ്‌മെന്‍റ് മാത്രം മതിയെന്ന വിവാദ ഉത്തരവ് പിൻവലിച്ചു. ഉപഭോക്താക്കളിൽ നിന്നും ജീവനക്കാരിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നതിനെത്തുടർന്നാണ് ബെവ്‌കോ മാനേജ്‌മെന്‍റ് തീരുമാനം. പ്രീമിയം കൗണ്ടറുകളിൽ നേരിട്ട് പണം നൽകിയും മദ്യം വാങ്ങാം.
അതേസമയം, വിവാദ് ഉത്തരവ് പുറപ്പെടുവിച്ച ഹർഷിത അട്ടല്ലൂരിയെ ബെവ്കോ മാനെജ്ങി ഡയറക്റ്റർ സ്ഥാനത്തുനിന്ന് മാറ്റി പകരം എം.ആർ. അജിത് കുമാറിനെ സർക്കാർ നിയമിച്ചതിനു പിന്നാലെയാണ് ഈ മാറ്റം എന്നതും ശ്രദ്ധേയമാണ്.
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പ്രീമിയം കൗണ്ടറുകളിൽ കാർഡ് അല്ലെങ്കിൽ യുപിഐ വഴി മാത്രമേ പണം സ്വീകരിക്കാൻ പാടുള്ളൂവെന്ന് നിർദേശിച്ചത്. എന്നാൽ ഇതു പ്രായോഗികമല്ലെന്നും പലപ്പോഴും നെറ്റ്‌വർക്ക് തകരാറുകൾ കാരണം ഇടപാടുകൾ തടസപ്പെടുന്നെന്നും പരാതിയുയർന്നു.