
മഹാത്മാ ഗാന്ധിയുടെ പൗത്രിയും സൗത്ത് ആഫ്രിക്കൻ സമാധാന പ്രവർത്തകയുമായ എലാ ഗാന്ധിയും നേതാജി സുബാഷ് ചന്ദ്ര ബോസിന്റെ പുത്രിയും ഓസ്ട്രിയൻ സാമ്പത്തിക വിദഗ്ദ്ധയുമായ പ്രഫസർ അനിത ബോസ്-ഫാഫും ഒന്നിച്ചു ആദ്യമായി ഒന്നിച്ചു പ്രത്യക്ഷപ്പെട്ടു. ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് പീപ്പിൾ ഓഫ് ഇന്ത്യൻ ഒറിജിൻ (ജി ഓ പി ഐ ഓ) വനിതാ വിഭാഗം സംഘടിപ്പിച്ച വെബ്ബിനറിലാണ് അവർ ഒന്നിച്ചത്. ഇന്ത്യൻ പ്രവാസി വനിതകൾ നയിക്കുന്ന സാമൂഹ്യ, വിദ്യാഭ്യാസ, രാഷ്ട്രീയ, കോർപറേറ്റ് മാറ്റങ്ങളെ കുറിച്ചായിരുന്നു മാർച്ച് 14നു ചർച്ച.
സൗത്ത് ആഫ്രിക്ക, ജർമനി, ഇന്ത്യ, മൊറീഷ്യസ്, യുകെ, കരീബിയൻ, യുഎസ്എ, കാനഡ, ഓസ്‌ട്രേലിയ, ന്യൂ സിലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തു.
ജി ഓ പി ഐ ഓ വിമൻസ് കൗൺസിൽ ചെയർ ചാരു ശിവകുമാർ അധ്യക്ഷത വഹിച്ചു. ജി ഓ പി ഐ ഓ ചെയർമാൻ ഡോക്ടർ തോമസ് ഏബ്രഹാം സ്വാഗതമോതി. പ്രസിഡന്റ് പ്രകാശ് ഷാ ഈ വർഷത്തെ പരിപാടികൾ പ്രഖ്യാപിച്ചു. അതിൽ പ്രധാനം ഡിസംബർ 18-20നു മുംബൈയിൽ നടക്കുന്ന കൺവെൻഷനാണ്.
സൗത്ത് ആഫ്രിക്കയിലെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ അനുഭവങ്ങൾ എലാ ഗാന്ധി പങ്കിട്ടു. ഇപ്പോഴും സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ അവർ വിശദീകരിച്ചു.
യൂറോപ്പിൽ ഇന്ത്യൻ വംശജയായ പ്രഫസറായി ജോലി ചെയ്ത അനുഭവം അനിതാ ബോസ് പങ്കുവച്ചു. സാംസ്‌കാരിക വ്യത്യസ്തത ഉയർത്തുന്ന വെല്ലുവിളികളെ കുറിച്ച് അവർ പറഞ്ഞു.
സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചുള്ള നേതാജിയുടെ അഭിപ്രായങ്ങളും അവർ വിശദീകരിച്ചു.
GOPIO hosts Gandhiji's granddaughter and Bose daughter