
ന്യൂഡൽഹി : അമേരിക്കൻ കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (യു.എസ്.സി.ഐ.ആർ.എഫ് ) പുറത്തിറക്കിയ വാർഷിക റിപ്പോർട്ട് ഇന്ത്യ ശക്തമായി തള്ളി. വർഷങ്ങളായി തെറ്റായ ഉറവിടങ്ങളും തെറ്റായ സമീപനവും അടിസ്ഥാനമാക്കി ഇന്ത്യയെക്കുറിച്ച് വികൃതമായ ചിത്രം അവതരിപ്പിക്കുന്ന റിപ്പോർട്ടാണ് ഇതെന്നും ഇന്ത്യ ആരോപിച്ചു.
2026ലെ റിപ്പോർട്ടിൽ ഇന്ത്യ ഗുരുതരമായ മതസ്വാതന്ത്ര്യ ലംഘനങ്ങൾ നടക്കുന്ന രാജ്യമായി(കൺട്രി ഓഫ് പർട്ടിക്കുലർ കൺസേൺ) പ്രഖ്യാപിക്കണമെന്ന് യുഎസ് സർക്കാരിനോട് യു.എസ്.സി.ഐ.ആർ.എഫ് ശുപാർശ ചെയ്തിരുന്നു. കൂടാതെ ഇന്ത്യയുടെ റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് (റോ), രാഷ്‌ട്രിയ സ്വയംസേവക് സംഘം (ആർ.എസ്.എസ്) എന്നിവയ്‌ക്കെതിരെ ലക്ഷ്യമിട്ട ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്നും റിപ്പോർട്ട് നിർദേശിച്ചു.
ഇതിനെതിരെ വിദേശകാര്യ മന്ത്രാലയം കടുത്ത പ്രതികരണമാണ് നടത്തിയത്. പുതിയ റിപ്പോർട്ട് ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ഇന്ത്യയെക്കുറിച്ചുള്ള പ്രേരിതവും പക്ഷപാതപരവുമായ വിവരണങ്ങളെ പൂർണമായും തള്ളുന്നു എന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൽ അറിയിച്ചു.
ഇന്ത്യയെ ഏകപക്ഷീയമായി വിമർശിക്കുന്നതിനുപകരം അമേരിക്കയിൽ നടക്കുന്ന ഹിന്ദു ക്ഷേത്രങ്ങളിലെ ആക്രമണങ്ങളും ഇന്ത്യൻ വംശജർക്കെതിരായ ഭീഷണികളും അസഹിഷ്ണുതയും ഗൗരവമായി പരിശോധിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇന്ത്യയെ വിമർശിക്കുന്നതിൽ യു.എസ്.സി.ഐ.ആർ.എഫ് മുൻപും പലവട്ടം രംഗത്തെത്തിയിട്ടുണ്ടെന്നും, അപ്പോഴും ഇന്ത്യ ശക്തമായി പ്രതികരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള പക്ഷപാതപരമായ സംഘടനയാണ് യു.എസ്.സി.ഐ.ആർ.എഫ് എന്നും വസ്തുതകൾ തെറ്റായി അവതരിപ്പിച്ച് ഇന്ത്യയെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുകയാണ് ഇവർ ചെയ്യുന്നതെന്നും ഇന്ത്യ മുൻപും വ്യക്തമാക്കിയിരുന്നു.
മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആഗോള അവകാശങ്ങൾ നിരീക്ഷിക്കുകയും അമേരിക്കൻ ഭരണകൂടത്തിന് ശുപാർശകൾ നൽകുകയും ചെയ്യുന്ന ഫെഡറൽ ഏജൻസിയാണ് യു.എസ്.സി.ഐ.ആർ.എഫ്. എന്നാൽ ഇന്ത്യയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ നിരന്തരം വിവാദങ്ങൾക്ക് വഴിവെക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.