Image

ആന്റണി രാജുവിന്റെ അയോഗ്യത തുടരും ; ശിക്ഷ മരവിപ്പിക്കാനുള്ള ഹർജി തള്ളി ഹൈക്കോടതി

Published on 17 March, 2026
ആന്റണി രാജുവിന്റെ അയോഗ്യത തുടരും ; ശിക്ഷ മരവിപ്പിക്കാനുള്ള ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: തൊണ്ടിമുതല്‍ തിരിമറി കേസില്‍ മുന്‍മന്ത്രി ആന്റണി രാജുവിന് കനത്ത തിരിച്ചടി. ശിക്ഷ മരവിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ഇതോടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള ആന്റണി രാജുവിന്റെ അയോഗ്യത തുടരും. തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ മത്സരിക്കുക ലക്ഷ്യമിട്ടാണ്, ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവു കൂടിയായ ആന്റണി രാജു ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

തൊണ്ടിമുതല്‍ തിരിമറി നടത്തിയ കേസില്‍ ആന്റണി രാജുവിനെ നെടുമങ്ങാട് കോടതി മൂന്നു വര്‍ഷം തടവിനാണ് ശിക്ഷിച്ചത്. ശിക്ഷ നിലനില്‍ക്കുന്നതിനാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കില്ലെന്നും, അതിനാല്‍ ശിക്ഷ മരവിപ്പിക്കണമെന്നും, അപ്പീലില്‍ തുടര്‍ന്ന് വാദം കേള്‍ക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. തന്റെ പ്രായം കണക്കിലെടുക്കണമെന്നും, വീണ്ടും മത്സരിക്കാന്‍ അവസരം ലഭിച്ചേക്കില്ലെന്നും ഹര്‍ജിയില്‍ ആന്റണി രാജു വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ശിക്ഷ മരവിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ ആവശ്യം ജസ്റ്റിസ് സി ജയചന്ദ്രന്റെ ബെഞ്ച് അംഗീകരിച്ചില്ല. ശിക്ഷ സ്റ്റേ ചെയ്യണമെന്ന ആന്റണി രാജുവിന്റെ ഹര്‍ജി നേരത്തെ തിരുവനന്തപുരം സെഷന്‍സ് കോടതിയും തള്ളിയിരുന്നു. മയക്കുമരുന്നു കേസില്‍പ്പെട്ട വിദേശപൗരനെ രക്ഷിക്കാന്‍ വേണ്ടി, അഭിഭാഷകനായിരുന്ന ആന്‍റണി രാജു തൊണ്ടി മുതലായ പ്രതിയുടെ ജട്ടിയില്‍ തിരിമറി നടത്തിയെന്നാണ് കേസ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക