Image

ആലുവയിൽ വലതിന്റെ അൻവർ സാദത്തിനെതിരെ ഇടതിന്റെ എ എം ആരിഫ് ; അട്ടിമറി വിജയം പ്രതീക്ഷിച്ച സിപി(ഐ)എം

Published on 15 March, 2026
ആലുവയിൽ വലതിന്റെ അൻവർ സാദത്തിനെതിരെ ഇടതിന്റെ എ എം ആരിഫ് ; അട്ടിമറി വിജയം പ്രതീക്ഷിച്ച സിപി(ഐ)എം

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ ആലുവ നിയോജകമണ്ഡലത്തില്‍ ആലപ്പുഴ മുന്‍ എംപി എ എം ആരിഫ് ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മത്സരിക്കും. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം വന്നതോടെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുകയായിരുന്നു. ഇതോടെയാണ് ആരിഫിന്റെ ഊഴം ഉറപ്പായത്. ആലുവ മണ്ഡലത്തില്‍ ആരിഫിന്റെ പേര് അവസാന ഘട്ടത്തില്‍ സജീവമായി പരിഗണനയിലുണ്ടായിരുന്നു.

2011 മുതല്‍ അന്‍വര്‍ സാദത്ത് തുടര്‍ച്ചയായി വിജയിച്ചു വരുന്ന മണ്ഡലമാണ് ആലുവ. 2021ല്‍ 18,886 വോട്ടുകള്‍ക്കാണ് അന്‍വര്‍ സാദത്ത് വിജയിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും യുഡിഎഫ് ഭരണം നേടി. തദ്ദേശ തെരഞ്ഞെടുപ്പില്‍ നേടിയ വോട്ടുകളുടെ കണക്കില്‍ 11,849 വോട്ടുകളുടെ ലീഡാണ് യുഡിഎഫിനുള്ളത്.

നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ അട്ടിമറിക്കാന്‍ ആരിഫിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ സാധിക്കുമെന്നാണ് സിപി(ഐ)എം കണക്കുകൂട്ടുന്നത്. അഡ്വ. എ കെ നസീറും അഡ്വ. എ ജെ റിയാസും പരിഗണനയിലുണ്ടായിരുന്നു. നസീര്‍ മുന്‍ ബിജെപി നേതാവായതിനാല്‍ പരമ്പരാഗത മുസ്ലീം വോട്ടുകള്‍ ലഭിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അവസാന നിമിഷം റിയാസിന്റെ പേര് ഉയര്‍ത്തിക്കൊണ്ടുവന്നത്. എന്നാല്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയില്‍ നിന്ന് റിയാസ് പുറത്താക്കപ്പെട്ടതിനാല്‍ ഒരു വിഭാഗം വ്യാപാരികള്‍ എതിര്‍പ്പുയര്‍ത്തിയതോടെയാണ് ആരിഫും പട്ടികയിലേയ്ക്ക് വന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക