
തൃശ്ശൂർ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുപിന്നാലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസ് തയ്യാറാണ്. എല്ലാം സെറ്റാണെന്നും അദ്ദേഹം ഗുരുവായൂരിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ വൈകിയതാണ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിനും താമസം ഉണ്ടാക്കിയതെന്നും ചെന്നിത്തല പറഞ്ഞു.
എംപിമാർ മത്സരിക്കണോയെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും. ഒരാൾ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നത് തെറ്റല്ല. പക്ഷേ പാർട്ടിയാണ് അന്തിമ തീരുമാനം പ്രഖ്യാപിക്കേണ്ടത്. മത്സരിക്കുമെന്ന് ആരും പ്രഖ്യാപിച്ചിട്ടില്ല. കെ സുധാകരൻ ഡൽഹിയിൽ വരും. പ്രശ്നങ്ങൾ ഒന്നുമില്ലെന്നും യുഡിഎഫിന്റെ വിജയസാധ്യതകളെ ബാധിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തിലെ ഇടതുമുന്നണിയെ കാത്തിരിക്കുന്നത് ബംഗാളിലെ അവസ്ഥയാണെന്നും ചെന്നിത്തല പറഞ്ഞു. പത്തുകൊല്ലം ചെയ്യാൻ കഴിയാത്ത കാര്യങ്ങളാണ് ഇപ്പോൾ സർക്കാർ പ്രഖ്യാപിക്കുന്നത്. ഇതൊന്നും നടപ്പാക്കാനല്ല, തെരഞ്ഞെടുപ്പ് അടുത്തതിനാൽ ജനങ്ങളെ കബളിപ്പിക്കാനാണ്. ഇത് ജനം മനസ്സിലാക്കുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു. സിപിഎം വിട്ട ജി സുധാകരന് പിന്തുണ നൽകുന്ന കാര്യത്തിൽ യുഡിഎഫിൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.