
ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. ഒമ്പതംഗ ബെഞ്ചിന് മുന്നിലാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിച്ചിരിക്കുന്നത്. യുവതി പ്രവേശനം മതപണ്ഡിതന്‍മാരുമായി ആലോചിച്ച് വേണം തീരുമാനമെടുക്കാന്‍. സ്ത്രീ പ്രവേശനം ഗുരുതര മനുഷ്യാവകാശ ലംഘനമല്ലെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. സുപ്രീംകോടതി ഉന്നയിച്ചിട്ടുള്ള ഏഴ് ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് സര്‍ക്കാര്‍ എഴുതി നല്‍കിയിരിക്കുന്നത്.
മതാചാരം പുറത്തുള്ളവര്‍ക്ക് പൊതുതാല്‍പര്യ ഹര്‍ജിയിലൂടെ ചോദ്യം ചെയ്യാനാകില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. 17 പേജുള്ള സത്യവാങ്മൂലമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. ആചാരപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ മതപരമായ കാര്യങ്ങളിൽ പാണ്ഡിത്യമുള്ളവരെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കണമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.2008 ൽ വി എസ്അ ച്യുതാനന്ദൻ സർക്കാരിന്റെ കാലത്തു നൽകിയ സത്യവാങ്മൂലത്തിലും ഈ നിർദേശം ഉണ്ടായിരുന്നു.
അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണക്കുറുപ്പിന്റെ നിർദേശപ്രകാരമാണ് ഡൽഹിയിൽ സർക്കാർ അഭിഭാഷകർ മറുപടി വാദം തയാറാക്കിയത്. സർക്കാർ സ്റ്റാൻഡിങ് കോൺസൽ നിഷെരാജൻ ഷോങ്കർ വാദം കോടതിയിൽ സമർപ്പിച്ചു. എജിയും സർക്കാർ അഭിഭാഷകരും മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്തയുമായി ചർച്ച നടത്തി. സർക്കാരിനായി സുപ്രീംകോടതിയിൽ ഹാജരായത് ജയദീപ് ഗുപ്തയാണ്.