
ഇറാന്റെ ആക്രമണത്തിൽ സൗദി അറേബ്യയുടെ പ്രിൻസ് സുൽത്താൻ എയർബേസിലുള്ള അഞ്ചു യുഎസ് വിമാനങ്ങൾ തകർന്നതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അടുത്തൊരു ദിവസമാണ് ആക്രമണം ഉണ്ടായതെന്നു 'വോൾ സ്ട്രീറ്റ് ജേർണൽ' പറഞ്ഞു.
വിമാനങ്ങൾക്ക് ആകാശത്തു വച്ച് ഇന്ധനം നിറയ്ക്കുന്ന കെ സി-135 സ്ട്രാറ്റോടാങ്കർ വിമാനങ്ങളാണ് തകർന്നത്. ഇവ വിമാനതാവളത്തിൽ കിടപ്പായിരുന്നു. റിപ്പയർ ചെയ്തു ഉപയോഗിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ട്.
റിയാദിലെ യുഎസ് എംബസി കഴിഞ്ഞയാഴ്ച്ച ഇറാൻ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതിനെ തുടർന്നു പൂട്ടി.
ഇറാഖിൽ വെള്ളിയാഴ്ച്ച രാത്രി യുഎസ് എംബസിക്കു നേരെ ആക്രമണം ഉണ്ടായി. വിശാലമായ കോമ്പൗണ്ടിലെ ഹെലിപാഡ് തകർന്നു.
ബാഗ്ദാദിന്റെ അതിസുരക്ഷിതമായ ഗ്രീൻ സോണിലാണ് എംബസി.
യു എ ഇക്കു താക്കീത്
യു എ ഇയിൽ അമേരിക്കയുടെ 'ഒളിവിടങ്ങളിൽ' ആക്രമണം നടത്തുമെന്നു ഇറാന്റെ വിപ്ലവ സേന ഐ ആർ ജി സി മുന്നറിയിപ്പു നൽകി. ഖാർഗ് ദ്വീപിൽ യുഎസ് ആക്രമണം നടത്തിയതിനെ തുടർന്നാണ് യു എ ഇക്കു ഈ സന്ദേശം നൽകിയത്.
അമേരിക്കയുമായി ബന്ധപ്പെട്ട എല്ലാ സാമ്പത്തിക-ഊർജ സ്ഥാപനങ്ങളും ആക്രമിക്കപ്പെടുമെന്നു ഐ ആർ ജി സി പറഞ്ഞിരുന്നു.
ഖത്തറും ബഹ്‌റൈനും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അബുദാബിയുടെ അൽ ദഫ്‌റ, കുവൈറ്റിന്റെ അൽ അദിരി, ബഹ്‌റൈനിലെ ഷെയ്ഖ് ഇസ താവളങ്ങൾ ആക്രമിച്ചതായി ഐ ആർ ജി സി പറഞ്ഞു. പേട്രിയറ്റ് റഡാർ, വിമാനങ്ങൾ, ഇന്ധന ടാങ്കുകൾ എന്നിവ ലക്ഷ്യമാണ്.
ഖാർഗിൽ കയറ്റുമതി തുടരുന്നു
യുഎസ് ആക്രമിച്ചു നശിപ്പിച്ചെന്നു ട്രംപ് അവകാശപ്പെട്ട ഇറാന്റെ ഖാർഗ് ദ്വീപിൽ നിന്നുള്ള എണ്ണ കയറ്റുമതി തടസം കൂടാതെ നടക്കുന്നുണ്ടെന്നു ബുഷറർ തുറമുഖ നഗരത്തിലെ ഡപ്യൂട്ടി ഗവർണർ എഹ്സാൻ ജഹാനിയൻ പറഞ്ഞു. ഖാർഗിന് തൊട്ടടുത്താണ് ബുഷറർ.
ഇറാന്റെ 90% എണ്ണയും കയറ്റി അയക്കുന്ന ഖാർഗ് പിടിച്ചെടുക്കാൻ യുഎസ് ശ്രമിച്ചാൽ അവരുടെ സൈനികരെ തടവിലാക്കുമെന്നു ഇറാന്റെ മുൻ വിദേശകാര്യ മന്ത്രി മനോച്ചർ മൊട്ടാക്കി പറഞ്ഞു.
Iran wrecks US planes at Saudi base