
വന്യജീവി ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം സംസ്ഥാന സർക്കാർ 14 ലക്ഷം രൂപയായി വർധിപ്പിച്ചു. നിലവിൽ ഇത് 10 ലക്ഷം രൂപയായിരുന്നു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം ഉണ്ടായത്. വന്യജീവി ആക്രമണങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ജനങ്ങളുടെ ദീർഘകാലമായുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരമായിരിക്കുന്നത്.
ഇതിന് പുറമെ, സംസ്ഥാനത്തിന്റെ സിനിമാ നയത്തിനും മന്ത്രിസഭ അംഗീകാരം നൽകി. എന്നാൽ ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇന്നത്തെ യോഗത്തിൽ ചർച്ചയ്ക്ക് വന്നില്ല.
ഇടുക്കി ജില്ലയിലെ പട്ടയ ഭൂമികളുമായി ബന്ധപ്പെട്ട നിർണായകമായ നിയന്ത്രണങ്ങളിലും സർക്കാർ ഇളവ് വരുത്തിയിട്ടുണ്ട്. പട്ടയ ഭൂമി കൃഷിക്കും വീടുപണിക്കുമായി മാത്രമേ ഉപയോഗിക്കാവൂ എന്ന മുൻ ഉത്തരവിലാണ് മാറ്റം വരുത്തിയത്. ഇനി മുതൽ ഇത്തരം ഭൂമികളിൽ മറ്റ് നിർമ്മാണ പ്രവർത്തനങ്ങളും അനുവദിക്കും. ഇത് ഇടുക്കിയിലെ ജനങ്ങൾക്ക് വലിയ ആശ്വാസമാകും. ശനിയാഴ്ച രാവിലെ ഏഴ് മണിക്ക് മന്ത്രിസഭാ യോഗം വീണ്ടും ചേരാനും തീരുമാനിച്ചിട്ടുണ്ട്.