
ടെൽ അവീവ്: ഇറാന്‍റെ പുതിയ പരമോന്നത നേതാവായി അധികാരമേറ്റ മൊജ്തബ ഖമനേയിക്കെതിരെ പരോക്ഷ ഭീഷണിയുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
മൊജ്തബ ഖമനേയിയെയോ ഹിസ്ബുള്ള നേതാവ് നയിം ഖാസിമിനെയോ ലക്ഷ്യമിടാൻ ഇസ്രായേലിന് പദ്ധതിയുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നെതന്യാഹു നൽകിയ മറുപടി ഇങ്ങനെയായിരുന്നു:
“ഭീകര സംഘടനകളുടെ നേതാക്കൾക്കൊന്നും ഒരു ലൈഫ് ഇൻഷുറൻസ് പോളിസി എടുത്തു നൽകാൻ ഞാൻ തയ്യാറല്ല.
”ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ (ഐആർജിസി) വെറുമൊരു "പാവ" മാത്രമാണ് പുതിയ നേതാവായ മൊജ്തബയെന്നും, ജനങ്ങൾക്ക് മുഖം കാണിക്കാൻ പോലും അദ്ദേഹം ഇപ്പോൾ ഭയപ്പെടുന്നുവെന്നും നെതന്യാഹു പരിഹസിച്ചു.
"ഇറാനിയൻ ജനതയ്ക്ക് വേണ്ടി ക്രൂരമായ സ്വേച്ഛാധിപത്യ ഭരണകൂടത്തെ നീക്കം ചെയ്യാനാണ്" യുഎസും ഇസ്രയേലും ശ്രമിക്കുന്നതെന്നും ഇസ്രയേൽ പ്രധാനമന്ത്രി പറഞ്ഞു. “നിങ്ങൾക്ക് സ്വാതന്ത്ര്യത്തിൻ്റെ പുതിയ പാതയിലേക്ക് കടക്കാൻ കഴിയുന്ന നിമിഷം, ആ നിമിഷം അടുത്തുവരികയാണ്. ഞങ്ങൾ നിങ്ങളോടൊപ്പം നിൽക്കുന്നു, ഞങ്ങൾ നിങ്ങളെ സഹായിക്കുന്നു. എന്നാൽ ദിവസാവസാനം, അത് നിങ്ങളെ ആശ്രയിച്ചിരിക്കുന്നു! അത് നിങ്ങളുടെ കൈകളിലാണ്” ഇറാനിയൻ ജനതയെ അഭിസംബോധന ചെയ്‌തുകൊണ്ട് നെതന്യാഹു പറഞ്ഞു .