
ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് അധ്യക്ഷനുമായ ഡോ. ഫാറൂഖ് അബ്ദുള്ളയ്ക്ക് നേരെ വധശ്രമം. ജമ്മു ഗ്രേറ്റർ കൈലാഷ് മേഖലയിലെ റോയൽ പാർക്കിൽ നടന്ന വിവാഹച്ചടങ്ങിനിടെയാണ് വെടിവെപ്പുണ്ടായത്. ഫാറൂഖ് അബ്ദുള്ളയ്ക്കൊപ്പം ജമ്മു കശ്മീർ ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരിയും ചടങ്ങിൽ പങ്കെടുത്തിരുന്നു. ഇരുവരും പരിക്കേൽക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
വിവാഹച്ചടങ്ങ് കഴിഞ്ഞ് വിവിഐപികൾ മടങ്ങാൻ ഒരുങ്ങുന്നതിനിടെയാണ് വെടിയൊച്ച കേട്ടത്. ഉടൻ തന്നെ ഫാറൂഖ് അബ്ദുള്ളയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ഉണർന്നു പ്രവർത്തിക്കുകയും തോക്കുധാരിയായ അക്രമിയെ കീഴ്പ്പെടുത്തുകയുമായിരുന്നു. ജമ്മു പുരാണി മണ്ഡി സ്വദേശി കമൽ സിംഗ് ജംവാൾ ആണ് പിടിയിലായത്. ഇയാളിൽ നിന്ന് കൃത്യത്തിന് ഉപയോഗിച്ച പിസ്റ്റൾ പോലീസ് കണ്ടെടുത്തു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിനായി അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.