
ഇറാൻ യുദ്ധത്തെ കുറിച്ച് പ്രമുഖ യുഎസ് പത്രങ്ങളിൽ വരുന്ന റിപ്പോർട്ടുകൾ വ്യാജമാണെന്നും അവയ്ക്കു പിന്നിൽ ഇടതുപക്ഷമാണ് ഉള്ളതെന്നും വൈറ്റ് ഹൗസ് ആരോപിച്ചു.
ഓപ്പറേഷൻ എപിക് ഫ്യൂറിയുടെ ലക്ഷ്യങ്ങളെ കുറിച്ചു ചിന്താക്കുഴപ്പം ഉണ്ടാക്കുന്ന റിപ്പോർട്ടുകളാണ് വരുന്നതെന്നു പ്രസ് സെക്രട്ടറി കരോളിൻ ലീവിറ്റ് പറഞ്ഞു.
ട്രംപ് ഭരണകൂടം യുദ്ധം ആസൂത്രണം ചെയ്തതിലും ഇറാന്റെ പ്രതികരണം വിലയിരുത്തിയതിലും വന്ന പിഴവുകളും എണ്ണ വിപണിയിലെ ഇടപെടൽ സംബന്ധിച്ച നയങ്ങൾ വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്നതും ചൂണ്ടിക്കാട്ടിയത് ന്യൂ യോർക്ക് ടൈംസ്, വോൾ സ്ട്രീറ്റ് ജേർണൽ എന്നീ പത്രങ്ങളാണ്. "തുടക്കം മുതലേ പ്രസിഡന്റ് ട്രംപും അദ്ദേഹത്തിന്റെ ടീമും നിരന്തരം വ്യക്തമായ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ചിരുന്നു," ലീവിറ്റ് പറഞ്ഞു.
എണ്ണ വിപണിയിൽ വമ്പിച്ച ഇടപെടൽ നടത്താൻ തീരുമാനിച്ച ശേഷം പെട്ടെന്ന് മണിക്കൂറുകൾക്കുള്ളിൽ അത് വേണ്ടെന്നു വച്ചതായി 'ജേർണൽ' ചൂണ്ടിക്കാട്ടി. എന്നിട്ടു സഖ്യ രാഷ്ട്രങ്ങളോട് എണ്ണയുടെ കരുതൽ ശേഖരം പുറത്തു വിടാൻ പറഞ്ഞു.
ഇറാൻ ഇത്ര രൂക്ഷമായി തിരിച്ചടിക്കുമെന്നു ട്രംപ് ഭരണകൂടം കരുതിയില്ലെന്നു 'ടൈംസ്' ചൂണ്ടിക്കാട്ടി. ഗൾഫിൽ എണ്ണ കൊണ്ടുപോകുന്നതിനു തടസം ഉണ്ടാവുമെന്നും കരുതിയില്ല. എന്നാൽ കപ്പലുകൾ തടയപ്പെടുകയും എണ്ണ വില കുതിക്കയും ചെയ്തപ്പോൾ പരിഭ്രാന്തിയായി.
ആ റിപ്പോർട്ടും തള്ളിയ ലീവിറ്റ്, എണ്ണ കരുതൽ ശേഖരം പുറത്തു വിടുമെന്നു ട്രംപ് നേരത്തെ തന്നെ പറഞ്ഞിരുന്നുവെന്നു ചൂണ്ടിക്കാട്ടി.
White House rebuts US media criticism on Iran war