Image

കൊല്ലം ആളുകേറാമല കൊലപാതകത്തിൽ വമ്പൻ ട്വിസ്റ്റ് ; കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് പ്രതിയെന്ന് കരുതിയ ആൾ

Published on 12 March, 2026
കൊല്ലം ആളുകേറാമല കൊലപാതകത്തിൽ വമ്പൻ ട്വിസ്റ്റ് ; കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത് പ്രതിയെന്ന് കരുതിയ ആൾ

കൊല്ലം: പുനലൂർ ആളുകേറാമലയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം നൂറനാട് സ്വദേശി അനിൽകുമാറിന്റേതാണെന്ന് തിരിച്ചറിഞ്ഞു. ഡിഎൻഎ പരിശോധനയിലാണ് സ്ഥിരീകരണം. പ്രതിയെന്ന് പൊലീസ് സംശയിച്ച ആളാണ് കൊല്ലപ്പെട്ടതെന്നാണ് പുതിയ കണ്ടെത്തൽ.

പ്രതിയെന്ന സംശയത്തിൽ അനിൽകുമാറിന്റെ ചിത്രം നേരത്തെ പൊലീസ് പുറത്തുവിട്ടിരുന്നു. എന്നാൽ ഡിഎൻഎ പരിശോധനാ ഫലം പുറത്തുവന്നതോടെ, കൊലയാളിയെന്ന് കരുതിയ ആളാണ് കൊല്ലപ്പെട്ടതെന്ന സ്ഥിരീകരണം പൊലീസിനെ കുഴക്കുന്നു. ഇതോടെ കൊലയാളി ആരെന്ന് കണ്ടെത്തേണ്ടതാണ് പൊലീസിന് മുന്നിലെ പ്രധാന വെല്ലുവിളി.

കഴിഞ്ഞ സെപ്റ്റംബർ 22 നാണ്, ആളുകേറാമലയിൽ കൈകാലുകൾ ചങ്ങലകൊണ്ട് ബന്ധിച്ച നിലയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങൾ ലഭിച്ചത്. അങ്ങനെയാണ് ആലപ്പുഴ നൂറനാട് വേടർപ്ലാവ് സ്വദേശി പാപ്പർ എന്ന അനിക്കുട്ടൻ അഥവാ അനിൽ കുമാർ (45) ആണ് കൊല നടത്തിയതെന്ന് പൊലീസ് നിഗമനത്തിലെത്തിയത്.

2025 സെപ്റ്റംബർ 17 മുതൽ ഇയാളെ കാണാനില്ലെന്ന വിവരവും പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് ഇയാളുടെ ചിത്രങ്ങൾ സഹിതം പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുകയും ചെയ്തിരുന്നു. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം നടക്കുന്നതിനിടെയാണ്, കൊല്ലപ്പെട്ടത് പ്രതിയെന്ന് സംശയിച്ചിരുന്ന അനിൽകുമാറാണെന്ന സ്ഥിരീകരണം പൊലീസിന് ലഭിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക