
ഡൽഹി: ലോക്സഭാ സ്പീക്കർ ഓം ബിർളയെ സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ലോക്സഭ ശബ്ദവോട്ടോടെ തള്ളി. ബുധനാഴ്ച സഭയിൽ നടന്ന കടുത്ത വാദപ്രതിവാദങ്ങൾക്കും പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധങ്ങൾക്കുമൊടുവിലാണ് പ്രമേയം പരാജയപ്പെട്ടത്.
പ്രമേയത്തിന്മേലുള്ള ചർച്ചയ്ക്ക് മറുപടി പറയവേ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതിപക്ഷ നീക്കത്തെ രൂക്ഷമായി വിമർശിച്ചു. പാർലമെന്ററി ചരിത്രത്തിൽ ഇതൊരു ഖേദകരമായ നടപടിയാണെന്നും സ്പീക്കർ സഭയുടെ നിഷ്പക്ഷനായ സംരക്ഷകനാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കഴിഞ്ഞ 75 വർഷത്തിനിടെ മൂന്ന് തവണ മാത്രമാണ് ഇത്തരമൊരു നീക്കം ഉണ്ടായിട്ടുള്ളതെന്നും ഏകദേശം നാല് പതിറ്റാണ്ടിന് ശേഷമാണ് സ്പീക്കർക്കെതിരെ ഒരു പ്രമേയം വരുന്നതെന്നും ഷാ ചൂണ്ടിക്കാട്ടി. സഭ നടക്കേണ്ടത് ചട്ടങ്ങൾ അനുസരിച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സ്പീക്കർ പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ഒരൊറ്റ ദിവസം കൊണ്ട് 140-ലധികം എം.പിമാരെ സസ്പെൻഡ് ചെയ്ത നടപടി ജനാധിപത്യത്തിലെ കറുത്ത ദിനമാണെന്ന് ആർ.ജെ.ഡി എം.പി അഭയ് കുമാർ സിൻഹ കുറ്റപ്പെടുത്തി. പ്രതിപക്ഷ അംഗങ്ങൾ സംസാരിക്കുമ്പോൾ ക്യാമറകൾ ബോധപൂർവ്വം മാറ്റുന്നുവെന്നും പ്രസംഗങ്ങൾ തടസ്സപ്പെടുത്തുന്നുവെന്നും ജെ.എം.എം എം.പി വിജയ് കുമാർ ഹാൻസ്ദക് പരാതിപ്പെട്ടു.