Image

വാണിജ്യ സിലിണ്ടറുകള്‍ നിറയ്ക്കുന്നത് മരവിപ്പിച്ച് എണ്ണ കമ്പനികള്‍; കേരളത്തിൽ ഹോട്ടല്‍, കേറ്ററിങ് മേഖല പ്രതിസന്ധിയിൽ

Published on 11 March, 2026
വാണിജ്യ സിലിണ്ടറുകള്‍ നിറയ്ക്കുന്നത് മരവിപ്പിച്ച് എണ്ണ കമ്പനികള്‍; കേരളത്തിൽ ഹോട്ടല്‍, കേറ്ററിങ് മേഖല പ്രതിസന്ധിയിൽ

കൊച്ചി: പശ്ചിമേഷ്യന്‍ സംഘര്‍ഷം വാണിജ്യ എല്‍പിജി സിലിണ്ടര്‍ വിതരണത്തെ ബാധിച്ചതോടെ രാജ്യത്തിന്റെ പലഭാഗങ്ങളിലും ഹോട്ടലുകള്‍ അടച്ചുതുടങ്ങി. കേരളത്തില്‍ ഹോട്ടല്‍, കേറ്ററിങ് മേഖല പ്രതിസന്ധിയിലാണ്. പല ജില്ലകളിലും ഹോട്ടലുകളില്‍ പാചകവാതക സ്റ്റോക്ക് കുറച്ചുദിവസത്തേയ്ക്ക് മാത്രമേയുള്ളൂ. കൊമേഴ്‌സ്യല്‍ സിലിണ്ടര്‍ വിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് വെല്ലുവിളിയാകുമെന്ന് ഹോട്ടല്‍ ഉടമകള്‍ പറയുന്നു.

കൊമേഴ്‌സ്യല്‍ സിലിണ്ടറുകള്‍ കിട്ടാത്ത അവസ്ഥയാണെന്നും കടുത്ത ആശങ്കയിലാണെന്നും ഫെഡറേഷന്‍ ഓഫ് കേരളാ ഹോട്ടല്‍സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അജിത് സി. നായര്‍ പറഞ്ഞു.  ഹോട്ടലുകള്‍ അടച്ചിടേണ്ടിവരികയോ മെനു വെട്ടിക്കുറയ്ക്കുകയോ ചെയ്യേണ്ട അവസ്ഥയാണ്. തിരുവനന്തപുരം ജില്ലയിലെ മിക്ക ഹോട്ടലുകളിലും ഒരാഴ്ചത്തേക്കുള്ള സ്‌റ്റോക്ക് മാത്രമേ ബാക്കിയുള്ളു.മെനു  വെട്ടിച്ചുരുക്കേണ്ട അവസ്ഥയാണ്.  നോണ്‍ വെജ് ഹോട്ടലുകള്‍ ബിരിയാണി മാത്രം എന്ന തീരുമാനത്തിലേക്കാണു നീങ്ങുന്നത്.  കൊമേഴ്‌സ്യല്‍ സിലിണ്ടറുകളുടെ ഫില്ലിങ് കമ്പനികള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്നാണ് സ്‌റ്റോക്കിസ്റ്റുകള്‍ പറയുന്നത്.പാചകവാതകത്തിനു പകരം ബദല്‍ മാര്‍ഗങ്ങള്‍  ഒരുക്കുക എളുപ്പമല്ലന്നും അജിത് പറഞ്ഞു.  

 പാചകവാതക പ്രതിസന്ധിയെ തുടര്‍ന്നു കൊച്ചിയിലും  മിക്ക ഹോട്ടലുകളും പ്രവര്‍ത്തനം നിര്‍ത്താന്‍ ഒരുങ്ങുകയാണ്. അടുത്ത ദിവസം ഹോട്ടലുകള്‍ പ്രവര്‍ത്തിക്കാനായി സിലിണ്ടറുകളുടെ സ്റ്റോക്ക് ഇല്ല എന്നാണ് ഹോട്ടലുടമകള്‍ പറയുന്നത്. 

പാചകവാതക ലഭ്യത ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അവശ്യസേവന നിയമം (എസ്മ) പ്രഖ്യാപിച്ചിരിക്കുകയാണ്. ഗാര്‍ഹിക എല്‍പിജി, പൈപ്പിലൂടെയുള്ള പിഎന്‍ജി, വാഹനങ്ങള്‍ക്കുള്ള സിഎന്‍ജി എന്നിവയുടെ ഉല്‍പ്പാദനം കൂട്ടാന്‍ പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം കമ്പനികള്‍ക്കു നിര്‍ദേശം നല്‍കി. മറ്റു മേഖലകളില്‍ നിയന്ത്രണം കര്‍ശനമാക്കി. എന്നാല്‍, ഗാര്‍ഹിക സിലിണ്ടര്‍ ബുക്കിങ്ങിനും 25 ദിവസത്തെ ഇടവേളയുണ്ടാകും. ഗാര്‍ഹികേതര ആവശ്യങ്ങളില്‍ ആശുപത്രികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് മുന്‍ഗണന. ഹോട്ടലുകള്‍ക്കും വ്യവസായങ്ങള്‍ക്കുമുള്ള വിതരണം പരിശോധിക്കാന്‍ മൂന്നംഗ സമിതിയെ കേന്ദ്രം നിയോഗിച്ചിട്ടുണ്ട്.

അതിനിടെ, പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയിലും ബിപിസിഎലും ഹിന്ദുസ്ഥാന്‍ പെട്രോളിയവും എല്‍പിജി ബോട്ലിങ് പ്ലാന്റുകളില്‍ വാണിജ്യ സിലിണ്ടറുകള്‍ നിറയ്ക്കുന്നതു മരവിപ്പിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു നടപടി. ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍പിജി ലഭ്യത ഉറപ്പാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടി. 

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ചേളാരി എല്‍പിജി ബോട്ലിങ് പ്ലാന്റില്‍ വാണിജ്യ സിലിണ്ടറുകളില്‍ ഗ്യാസ് നിറയ്ക്കുന്നത് തുടര്‍ച്ചയായി രണ്ടാം ദിവസവും മുടങ്ങി. ഏകദേശം 14,700 വാണിജ്യ സിലിണ്ടറുകളുടെ കുറവാണ് വിപണിയില്‍ ഇതുമൂലമുണ്ടായിരിക്കുന്നത്. 19 കിലോഗ്രാമിന്റെ വാണിജ്യ സിലിണ്ടറിനു പുറമേ 5 കിലോഗ്രാം വാണിജ്യ സിലിണ്ടറുകളിലും ഇപ്പോള്‍ ഗ്യാസ് നിറയ്ക്കുന്നില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക