Image

രാഹുൽ ഗാന്ധിയുടെ പൗരത്വ വിവാദം ; കേന്ദ്ര സർക്കാരിനോട് രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം

Published on 10 March, 2026
രാഹുൽ ഗാന്ധിയുടെ പൗരത്വ വിവാദം ; കേന്ദ്ര സർക്കാരിനോട് രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശം

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പൗരത്വം സംബന്ധിച്ച വിവാദം വീണ്ടും നിയമപോരാട്ടത്തിലേക്ക് നീങ്ങുന്നു. രാഹുൽ ഗാന്ധിയുടെ പൗരത്വത്തെക്കുറിച്ച് ലഭിച്ച പരാതിയിൽ ഇതുവരെ സ്വീകരിച്ച നടപടികളുടെ എല്ലാ രേഖകളും ഫയലുകളും ഹാജരാക്കാൻ അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ച് കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു. തിങ്കളാഴ്ചയാണ് കോടതി ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.

കർണാടകയിൽ നിന്നുള്ള ബിജെപി പ്രവർത്തകൻ എസ്. വിഘ്‌നേഷ് ശിശിർ നൽകിയ ഹർജിയാണ് ഈ വിവാദത്തിന് പിന്നിൽ. രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്നും അതിനുള്ള തെളിവുകൾ തന്റെ കൈവശമുണ്ടെന്നുമാണ് ശിശിറിന്റെ അവകാശവാദം. രാഹുൽ ഗാന്ധിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം നേരത്തെ ലക്നൗവിലെ വിചാരണ കോടതിയെ (എംപി-എംഎൽഎ കോടതി) സമീപിച്ചിരുന്നു.

എന്നാൽ പൗരത്വം പോലുള്ള സങ്കീർണ്ണമായ വിഷയങ്ങളിൽ തീരുമാനമെടുക്കാൻ തങ്ങൾക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ജനുവരി 28-ന് വിചാരണ കോടതി ഈ ഹർജി തള്ളുകയായിരുന്നു. ഇതിനെതിരെയാണ് ശിശിർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.

ജസ്റ്റിസ് രാജീവ് സിങ്ങിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്. രാഹുൽ ഗാന്ധിയുടെ ബ്രിട്ടീഷ് പൗരത്വം സംബന്ധിച്ച പരാതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുവരെ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് കോടതി ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കോടതിയിൽ സമർപ്പിക്കണമെന്നും ജസ്റ്റിസ് ഉത്തരവിട്ടു. കടുത്ത നിലപാടാണ് കോടതി ഇക്കാര്യത്തിൽ സ്വീകരിച്ചിരിക്കുന്നത്. കേസ് മാർച്ച് 19-ന് വീണ്ടും പരിഗണിക്കാൻ മാറ്റി.

പാസ്‌പോർട്ട് നിയമം, ഔദ്യോഗിക രഹസ്യ നിയമം എന്നിവ പ്രകാരം രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്ത് വിശദമായ അന്വേഷണം നടത്തണമെന്നാണ് വിഘ്‌നേഷ് ശിശിറിന്റെ ആവശ്യം. നേരത്തെ റായ്ബറേലി കോടതിയിലായിരുന്ന ഈ കേസ് ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കഴിഞ്ഞ വർഷം ലക്നൗവിലേക്ക് മാറ്റിയത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക