
ഇറാൻ യുദ്ധ ലക്ഷ്യങ്ങൾ വിചാരിച്ചതിലും വളരെ നേരത്തെ കൈവരിക്കാൻ കഴിഞ്ഞെന്നു പ്രസിഡൻറ് ട്രംപ്. ഹോർമുസ് കടലിടുക്കിൽ ഇറാൻ ഗതാഗതം തടഞ്ഞതിനാൽ അവിടെ ഇടപെടാൻ ആലോചിക്കുന്നതായി ട്രംപ് സൂചിപ്പിക്കയും ചെയ്തു. ഓപ്പറേഷൻ എപിക് ഫ്യൂറി വിജയമായെന്നും ആഴ്ചകൾ നീളുന്ന യുദ്ധം വേണ്ടിവരുമെന്നു നേരത്തെ താൻ പറഞ്ഞെങ്കിലും ഇപ്പോൾ അതിന്റെ ആവശ്യം കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
"യുദ്ധം ഏറെക്കുറെ പൂർത്തിയായി," അദ്ദേഹം സി ബി എസ് ന്യൂസിനോടു പറഞ്ഞു. "ഇറാന് നാവിക സേന ഇല്ലാതായി, വാർത്താ വിനിമയം ഇല്ലാതായി, വ്യോമസേനയും തീർന്നു. മിസൈലുകൾ തീരെ കുറച്ചേ ബാക്കിയുള്ളൂ.
"സൈനികമായി, അവർക്കിനി ഒന്നും ബാക്കിയില്ല. നമ്മൾ യുദ്ധത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ വളരെ വേഗത്തിലാണ്."
യുദ്ധം 12 ദിവസത്തിൽ മാത്രം എത്തിയിരിക്കെയാണ് ഈ അവകാശവാദം. നാലാഴ്ചയിലധികം നീളുമെന്നായിരുന്നു നേരത്തെ അദ്ദേഹം പറഞ്ഞിരുന്നത്.
ഈ യുദ്ധം ചെറിയൊരു ഉല്ലാസയാത്ര ആണെന്നു നേരത്തെ അദ്ദേഹം മയാമിയിൽ റിപ്പബ്ലിക്കൻ ജനപ്രതിനിധികളോടു പറഞ്ഞു. "കുറെ ദുഷ്ടന്മാരെ തീർക്കാൻ നമ്മൾ ചെറിയൊരു ഉല്ലാസയാത്ര നടത്തി."
ലോകത്തിന്റെ 20% എണ്ണ കടന്നുപോകുന്ന ഹോർമുസ് ഇറാൻ അടച്ചതിനാൽ ഉണ്ടായ പ്രതിസന്ധി കണക്കിലെടുത്തു കടലിടുക്കു പിടിച്ചെടുക്കുന്ന കാര്യം പരിഗണിക്കുമെന്നു ട്രംപ് പറഞ്ഞു. ഹോർമുസ് തുറന്നിടുന്നതാണ് നല്ലതെന്നു അദ്ദേഹം ഇറാനോടു പറഞ്ഞു.
Trump claims war won far ahead of schedule