Image

തന്റെ പിതാവിന്റെ സംസ്‌കാരം സ്മരിച്ച് വിഷയത്തില്‍ ഒന്നും പറയുന്നില്ല, സിപിഎം ശൈലിയില്‍ ഞാന്‍ പ്രതികരിക്കില്ല: ബാലകൃഷ്ണപിള്ളയുടെ മകനില്‍ നിന്ന് അതേ നിലവാരമാണ് പ്രതീക്ഷിക്കുന്നത്

Published on 09 March, 2026
തന്റെ പിതാവിന്റെ സംസ്‌കാരം  സ്മരിച്ച് വിഷയത്തില്‍ ഒന്നും പറയുന്നില്ല, സിപിഎം  ശൈലിയില്‍ ഞാന്‍ പ്രതികരിക്കില്ല:  ബാലകൃഷ്ണപിള്ളയുടെ  മകനില്‍ നിന്ന് അതേ നിലവാരമാണ് പ്രതീക്ഷിക്കുന്നത്

കോട്ടയം: മന്ത്രി ഗണേഷ് കുമാറിന്റേത് തികച്ചും സ്വകാര്യമായ വിഷയമാണെന്നും അതില്‍ പ്രതികരിക്കാനില്ലെന്നും ചാണ്ടി ഉമ്മന്‍ എംഎല്‍എ. ഗണേഷ് കുമാറിന്റെ ഭാര്യ പരാതി നല്‍കട്ടെ, താനൊരെയും വ്യക്തിപരമായ അധിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഇത്തരം പല ആരോപണങ്ങള്‍ പലപ്പോഴായി അനുഭവിച്ചിട്ടുണ്ടെന്നും തന്റെ പിതാവ് കാണിച്ച സംസ്‌കാരത്തെ സ്മരിച്ചുകൊണ്ട് വിഷയത്തില്‍ ഒന്നും പറയുന്നില്ല. ഗണേഷ് കുമാറിനെതിരെ പരാതി വന്നിട്ടുണ്ടെങ്കില്‍ അത് പൊലീസ് തെളിയിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ മന്ത്രിമാര്‍ക്കെതിരെയും എംഎല്‍എമാര്‍ക്കെതിരെയും ആരോപണം ഉയര്‍ന്നപ്പോള്‍ മാധ്യമങ്ങളില്‍ വാര്‍ത്ത കൊടുത്തവര്‍ക്ക് ഇന്നെന്താണ് പറയാനുള്ളതെന്ന് സിപിഎമ്മിനോട് ചോദിക്കുകയാണെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. 'മോറല്‍ പൊലീസിങ് എന്നുപറഞ്ഞാല്‍ സിപിഎമ്മില്‍ നിന്ന് കണ്ടുപഠിക്കണം. ചിലരെയൊക്കെ ആത്മഹത്യയുടെ വക്കിലെത്തിച്ചത് സിപിഎമ്മിന്റെ അന്നത്തെ നിലപാടുകളാണ്. അതൊന്നും ഞങ്ങള്‍ മറന്നിട്ടില്ല. അതുകൊണ്ട് സിപിഎമ്മിന്റെ നിലപാടും ഇവിടത്തെ പൊലീസിന്റെ നിലപാടുമറിയാന്‍ ആഗ്രഹിക്കുന്നു'', ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.

വലിയൊരു വ്യക്തിയായിരുന്നു ആര്‍ ബാലകൃഷ്ണപിള്ള. നാടിന്റെ മുഖവും പ്രതീക്ഷയുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ മകനില്‍ നിന്ന് അതേ നിലവാരമാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ബാലകൃഷ്ണന്‍ സാര്‍ അടിയുറച്ച് യുഡിഎഫ് നേതാവായിരുന്നു. അദ്ദേഹത്തിന് ഉറച്ച നിലപാടുകളുണ്ടായിരുന്നു. ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറായിരുന്നില്ല. അദ്ദേഹത്തിന്റെ മകനില്‍നിന്ന് പ്രതീക്ഷിക്കാത്ത കാര്യങ്ങളാണുണ്ടായത്.

22 വര്‍ഷം മുന്‍പ് എന്റെ അച്ഛനേയും അമ്മയേയും കുറിച്ചുണ്ടാക്കിയ കഥകള്‍ ഞങ്ങള്‍ മറന്നിട്ടില്ല. സിപിഎമ്മിന്റെ ശൈലിയില്‍ ഞാന്‍ പ്രതികരിക്കില്ല. ഇക്കാര്യത്തില്‍ സിപിഎമ്മിന്റെ നിലപാടറിയാന്‍ ഞാനാഗ്രഹിക്കുന്നു. അച്ഛന്‍ ഗണേഷ് കുമാരിനെ കുറിച്ച് ഒരു വാക്കുപോലും എന്നോട് കുറ്റപ്പെടുത്തി പറഞ്ഞിട്ടില്ല. സോളാര്‍ കേസിന്റെ തുടക്കം തൊട്ട് ഗൂഢാലോചനയുണ്ട്. സിബിഐയുടെ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യണം. ആ റിപ്പോര്‍ട്ടില്‍ പല കാര്യങ്ങളുമുണ്ട്', ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക