
തിരുവനന്തപുരം: മന്ത്രി ഗണേഷ് കുമാറിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഭാര്യ ബിന്ദു മേനോൻ രംഗത്തെത്തിയതിന് പിന്നാലെ, ബിന്ദു തന്നെ വിളിച്ച് സഹായം തേടിയിരുന്നതായി മുൻ ഡിജിപി ആർ. ശ്രീലേഖ സ്ഥിരീകരിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് ബിന്ദു തന്നെ വിളിച്ചതെന്നും വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് പോലീസിനെ വിളിക്കാൻ താൻ നിർദ്ദേശിച്ചെന്നും ശ്രീലേഖ വ്യക്തമാക്കി.
വാളകത്തെ കുടുംബവീട്ടിൽ വെച്ച് ഗണേഷ് കുമാറിനെ മോശമായ സാഹചര്യത്തിൽ കണ്ടെന്നാണ് ബിന്ദുവിന്റെ പ്രധാന ആരോപണം. അവിടെയുണ്ടായിരുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്താൻ ശ്രമിച്ചപ്പോൾ ഗണേഷിന്റെ സഹായികൾ തന്നെ തടഞ്ഞുവെക്കുകയും ഫോൺ തട്ടിയെടുക്കുകയും ചെയ്തു. രണ്ട് മാസമായി ഗണേഷ് കുമാറുമായി അകന്നു കഴിയുകയാണെന്നും തനിക്ക് സംശയരോഗം ആണെന്ന് വരുത്തിത്തീർക്കാൻ ഗണേഷ് ശ്രമിക്കുന്നുണ്ടെന്നും ബിന്ദു പറഞ്ഞു. മുഖ്യമന്ത്രിയുടെ മകളോട് എല്ലാ കാര്യങ്ങളും വെളിപ്പെടുത്തിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
“ബിന്ദു എന്നെ വിളിച്ച് കാര്യങ്ങൾ പറഞ്ഞിരുന്നു. അതീവ ഗൗരവകരമായ കാര്യങ്ങളാണ് അവർ പങ്കുവെച്ചത്. ഒരു സ്ത്രീ എന്ന നിലയിൽ എന്തുചെയ്യണമെന്ന് ചോദിച്ചപ്പോൾ 112-ൽ വിളിച്ച് പോലീസിന്റെ സഹായം തേടാനാണ് ഞാൻ പറഞ്ഞത്. ബിന്ദു പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ പുറത്തുപറയുന്നത് ശരിയല്ല. അതൊരു സെൻസിറ്റീവ് ഇഷ്യൂ ആണ്,” എന്ന് ആർ. ശ്രീലേഖ പ്രതികരിച്ചു.