
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലേറിയാൽ കേരളത്തിലെ ജനങ്ങള്‍ക്കായി നടപ്പാക്കുമെന്ന് ഉറപ്പോടെ അഞ്ച് വാഗ്ദാനങ്ങൾ നൽകി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, ക്ഷേമ പെന്‍ഷന്‍ 3000 രൂപയായി ഉയര്‍ത്തും, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ പുതിയ ആരോഗ്യ സുരക്ഷാ പദ്ധതി, (25 ലക്ഷം രൂപ വരെ ഇതിലൂടെ സൗജന്യ ഇൻഷുറൻസ് ), കോളജ് വിദ്യാര്‍ഥിനികള്‍ക്ക് പ്രതിമാസം 1000 രൂപ, യുവാക്കള്‍ക്ക് ബിസിനസ് നടത്തിപ്പിന് 5 ലക്ഷം പലിശ രഹിത വായ്പ എന്നിവയാണ് വാഗ്ദാനങ്ങള്‍.
വയോജനങ്ങളുടെ ക്ഷേമത്തിനും പരിപാലനത്തിനുമായി പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് നടത്തിയ പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. സഞ്ജു സാംസണിനെ പ്രശംസിച്ചുകൊണ്ടാണ് രാഹുല്‍ പ്രസംഗം ആരംഭിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ എടുത്തുപറഞ്ഞ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വഞ്ചിച്ചുവെന്നും കേരളത്തില്‍ സിപിഎം- ബിജെപി കൂട്ടുകെട്ടാണെന്നും പറഞ്ഞു.