
പ്രസിഡന്റ് ട്രംപിനെ കൊലപ്പെടുത്താൻ ഇറാനു വേണ്ടി ഗൂഢാലോചന നടത്തി എന്നതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട പാക്കിസ്ഥാനി ആസിഫ് മെർച്ചന്റ് കുറ്റക്കാരനാണെന്നു ബ്രൂക്‌ലിൻ ഫെഡറൽ കോടതിയിൽ ഫെഡറൽ ജൂറി കണ്ടെത്തി. ഇറാൻ വിപ്ലവ സേന ഐ ആർ ജി സി ആണ് ഈ ദൗത്യം മെർച്ചന്റിനെ (47) ഏൽപിച്ചതെന്നാണ് ആരോപണം.
2024 പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണ കാലത്തു ട്രംപിനെയും അന്നത്തെ പ്രസിഡന്റ് ജോ ബൈഡനെയും റിപ്പബ്ലിക്കൻ നേതാവ് നിക്കി ഹെലിയെയും വധിക്കുക എന്നതായിരുന്നു പദ്ധതി. എഫ് ബി ഐയുടെ ഏജന്റായ ഒരു പാക്കിസ്ഥാനി തന്നെയാണ് കൊലയാളിയെന്നു ഭാവിച്ചു അടുത്തു കൂടി മെർച്ചന്റിനെ കെണിയിലാക്കിയത്.
2024 ജൂലൈയിൽ യുഎസ് വിടാൻ നേരത്താണ് മെർച്ചന്റ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഗൂഢാലോചനയുടെ ബുദ്ധികേന്ദ്രമായ ഇറാൻ നേതാവിനെ യുഎസ്-ഇസ്രയേലി സംയുക്ത ആക്രമണത്തിൽ വധിച്ചെന്നു വാർ സെക്രട്ടറി പീറ്റ് ഹേഗ്സേഥ് പറഞ്ഞു.
കുറ്റം ഏറ്റു പറഞ്ഞ മെർച്ചന്റ് തനിക്കു ഐ ആർ ജി സി പരിശീലനം കിട്ടിയെന്നു വെളിപ്പെടുത്തി. അവർ ഇറാനിലുള്ള തന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയതു കൊണ്ടാണ് താൻ വഴങ്ങിയതെന്നും അയാൾ പറഞ്ഞു. മെർച്ചന്റിന്റെ രണ്ടു ഭാര്യമാരിൽ ഒരാൾ ജീവിക്കുന്നത് ഇറാനിലാണ്.
Jury convicts Pakistani in Trump plot