
ശ്രീനഗർ: ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നിൽ ചൈനീസ് ബന്ധമുണ്ടെന്ന് റിപ്പോർട്ടുകൾ. ആക്രമണ സ്ഥലത്തു നിന്നും കണ്ടെത്തിയ ജീ പ്രോ ഹീറോ 12 ബ്ലാക്ക് ക്യാമറ ചെനയിൽ നിന്നാണ് ആക്‌ടിവേറ്റ് ചെയ്തതെന്നാണ് എൻഐഎ കണ്ടെത്തി.
ക്യാമറ ആരാണ് വാങ്ങിയതെന്നും ഉപയോഗിച്ചതെന്നും അത് എങ്ങനെയാണ് അക്രമികളുടെ കൈകളിൽ എത്തിയതെന്നും അടക്കമുള്ള വിവരങ്ങൾ തേടി ജമ്മു കശ്മീർ പ്രത്യേക എൻഐഎ കോടതി ചൈനയ്ക്ക് ലെറ്റർ റോഗേറ്ററി അയച്ചു. ഗോപ്രോ ഹീറോ ബ്ലാക്ക് 12 ക്യാമറയുടെ വിതരണ ശൃംഖലയും ഉപയോക്തൃ വിശദാംശങ്ങളും കൈമാറാൻ അഭ്യർഥിച്ചുള്ള കത്താണ് ലെറ്റർ റൊഗേറ്ററി. ആക്രമണത്തിന് മുമ്പുള്ള നിരീക്ഷണം, ഭീകരരുടെ നീക്കം എന്നിവ തെളിയിക്കാൻ ഈ വിവരങ്ങൾ നിർണായകമെന്ന് വിലയിരുത്തൽ.
നെതർലാൻഡ്‌സ് ആസ്ഥാനമായുള്ള നിർമാതാക്കളിൽ നിന്ന് ചൈനയിലെ എഇ ഗ്രൂപ്പ് ഇന്‍റർനാഷണൽ ലിമിറ്റഡ് എന്ന വിതരണക്കാരാണ് ഈ ക്യാമറ കൈമാറിയതെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്. 2025 ഏപ്രിലിൽ പഹൽഗാമിലെ ബൈസരൻ പുൽമേട്ടിൽ 26 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് മുന്നോടിയായി പ്രദേശം നിരീക്ഷിക്കാനും ദൃശ്യങ്ങൾ ചിത്രീകരിക്കാനുമാണ് ഭീകരർ ഗോ പ്രോ ക്യാമറ ഉപയോഗിച്ചത്.
എന്നാൽ, നിലവിലെ ഇന്ത്യ-ചൈന അതിർത്തി തർക്കങ്ങളുടെയും പാക്കിസ്ഥാൻ - ചൈന ബന്ധത്തിന്‍റെയും പശ്ചാത്തലത്തിൽ ചൈന വിഷയത്തിൽ എത്തരത്തിലാവും പ്രതികരിക്കുക എന്നതിൽ ആശങ്കയുണ്ട്.