
തമിഴ് നടൻ വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും വിവാഹമോചനത്തിന് ഒരുങ്ങുന്നു എന്ന വാർത്ത ആരാധകരെയും സിനിമാ ലോകത്തെയും ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ഒരു നടിയുമായി വിജയ്ക്കുള്ള ബന്ധം ഉൾപ്പെടെ ആരോപിച്ചുകൊണ്ട് സംഗീതയാണ് വിവാഹമോചന ഹർജി ഫയൽ ചെയ്തത്. എന്നാൽ ഈ വിഷയം കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാൻ വിജയ് ഇപ്പോൾ ശ്രമിക്കുന്നതായാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ട്. 2021-ന്റെ ആദ്യ മാസങ്ങൾ മുതൽ തന്നെ ഇവരുടെ ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ തുടങ്ങിയിരുന്നുവെന്നാണ് വിവരം.
സംഗീത പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആഗ്രഹിച്ചെങ്കിലും വിജയ് ആദ്യം അതിന് തയ്യാറായിരുന്നില്ല. തന്റെ രാഷ്ട്രീയ ഭാവി തകരുമെന്ന ഭയം കാരണമാണ് വിജയ് വിവാഹബന്ധം വേർപെടുത്താൻ വിസമ്മതിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
അനുരഞ്ജന ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് സംഗീത കോടതിയെ സമീപിച്ചത്. നിലവിലെ സാഹചര്യത്തിൽ സംഗീതയ്ക്കും മക്കളായ ജെയ്‌സൺ സഞ്ജയ്, ദിവ്യ സാഷ എന്നിവർക്കുമായി വിജയ് 250 കോടി രൂപയുടെ നഷ്ടപരിഹാരത്തുക വാഗ്ദാനം ചെയ്തതായാണ് വിവിധ തമിഴ്മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ എക്സിലും ചില വാർത്തകൾ പ്രചരിക്കുന്നുണ്ട്. കോടതി നടപടികളിലേക്ക് പോകാതെ പ്രശ്നം പരിഹരിക്കാൻ വിജയ് ഇതിനോടകം പലതവണ സംഗീതയുമായി ചർച്ചകൾ നടത്തിയിട്ടുണ്ട്. ഈ തുക എപ്രകാരമാണ് വിഭജിച്ചു നൽകുക എന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം വന്നിട്ടില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തന്റെ അവസാന ചിത്രമായ ‘ജന നായകൻ’ റിലീസിന് തയ്യാറെടുക്കുന്ന വേളയിലാണ് വിജയിയുടെ ജീവിതത്തിലെ ഈ നിർണ്ണായക സംഭവങ്ങൾ നടക്കുന്നത്.
ശ്രീലങ്കയിൽ നിന്നുള്ള തമിഴ് കുടുംബത്തിലെ അംഗമായ സംഗീത, യു.കെയിലാണ് താമസിച്ചു വന്നത്. വിജയ് ആരാധിക എന്ന നിലയിൽ ആരംഭിച്ച പരിചയം, പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു. യുവ ചലച്ചിത്ര സംവിധായകനായ ജെയ്‌സൺ സഞ്ജയ് എന്ന മകന്റെയും ബാഡ്മിന്റൺ കളിക്കാരി കൂടിയായ ദിവ്യ സാഷ എന്ന മകളുടെയും മാതാപിതാക്കളാണ് ഇവർ. സംഗീത വിവാഹമോചന ഹർജി നൽകിയതിന് പിന്നാലെ, മകൻ നടനെ ഇൻസ്റ്റഗ്രാമിൽ നിന്നും അൺഫോളോ ചെയ്ത വിഷയം പലയിടങ്ങളിലും ശ്രദ്ധനേടി. ജെയ്‌സണും വിദേശത്താണ് ഉപരിപഠനം നടത്തിയത്.
'പൂവേ ഉനക്കാഗ' എന്ന സിനിമ കണ്ട ശേഷമാണ് സംഗീത വിജയ്‌യുടെ ആരാധികയായി മാറിയത്. വിജയ്‌യെ കാണാൻ വേണ്ടി മാത്രം, അന്ന് സംഗീത ലണ്ടനിൽ നിന്നും ചെന്നൈ നഗരത്തിൽ എത്തിയിരുന്നു. ശ്രീലങ്കൻ തമിഴ് വംശജനായ സ്വർണലിംഗത്തിന്റെ മകളാണ് കോടീശ്വരിയായ സംഗീത. ഇവരുടെ ആസ്തിമൂല്യം 400 കോടി രൂപ എന്നാണ് ലഭ്യമായ വിവരം. ലണ്ടനിൽ കുടുംബത്തിന്റെ ബിസിനസ് നോക്കിനടത്തുന്ന സംഗീത, മക്കളുടെ പഠനവും അങ്ങോട്ടേയ്ക്ക് മാറ്റിയെന്ന് റിപോർട്ടുകൾ സൂചിപ്പിക്കുന്നു
വിവാഹശേഷം സംഗീത അവരുടെ പേരും മേൽവിലാസവും പോലും മാറ്റിയിരുന്നു. ഹർജിയിൽ തന്റെ പേര് സംഗീത വിജയ് എന്നും, മേൽവിലാസം ചെന്നൈയിലെ വിജയ്‌യുടെ തന്നെ മേൽവിലാസമായാണ് സംഗീത നൽകിയിട്ടുള്ളത്. അതായത് വിവാഹശേഷം, സംഗീതയുടേതായി ഒരു ഭവനം ചെന്നൈയിൽ എവിടെയും ഉണ്ടായിട്ടില്ല എന്നുവേണം കരുതാൻ.
വിവാഹംചെയ്തു കൊണ്ടുവന്ന വീട്ടിൽ താമസിക്കാനുള്ള അവകാശം തനിക്ക് വേണം എന്ന് സംഗീത ആവശ്യപ്പെട്ടിട്ടുണ്ട്. ചെന്നൈയിലുള്ള വിജയ്‌യുടെ വീടിനെയാണ് സംഗീത ഉദ്ദേശിച്ചത്. അതുമല്ലെങ്കിൽ, തത്തുല്യമായ മറ്റൊരിടത്തെക്ക് താമസം മാറ്റിക്കിട്ടണം എന്നും സംഗീത ആവശ്യം മുന്നോട്ടുവച്ചിരുന്നു . വിജയ്‌യുടെ സാമൂഹിക നിലയ്ക്കും വരുമാനത്തിനും യോജിച്ച തരത്തിലാവണം ജീവനാംശം എന്ന് സംഗീത. കൂടാതെ, കേസിന്റെ ചിലവും വിജയ് തിരിച്ചു നൽകണം എന്നും ആവശ്യപ്പെട്ടുരുന്നു