
ഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന ആക്രമണങ്ങളിലും മരണങ്ങളിലും ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. പ്രശ്നപരിഹാരത്തിനായി നയതന്ത്ര ചർച്ചകളിലേക്കും സംയമനത്തിലേക്കും തിരിച്ചുപോകണമെന്ന് കേന്ദ്ര സർക്കാർ വീണ്ടും ആവശ്യപ്പെട്ടു. സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
കുറച്ചു ദിവസങ്ങളായി ഗൾഫ് മേഖലയിലുണ്ടായ ആക്രമണങ്ങളിൽ ചില ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെടുകയോ ചിലരെ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഏകദേശം ഒരു കോടിയോളം ഇന്ത്യക്കാർ മേഖലയിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നുണ്ടെന്നും മന്ത്രാലയം എടുത്തുപറഞ്ഞു.
സംഘർഷങ്ങളിലേക്ക് നീങ്ങരുതെന്നും ഇന്ത്യ ആവശ്യപ്പെട്ടു. വിശുദ്ധ റമദാൻ മാസത്തിൽ മേഖലയിലെ സാഹചര്യം കൂടുതൽ വഷളാകുന്നത് ദൗർഭാഗ്യകരമാണെന്ന് ഇന്ത്യ നിരീക്ഷിച്ചു. ഫെബ്രുവരി 28-ന് സംഘർഷം തുടങ്ങിയപ്പോൾ തന്നെ ഇന്ത്യ ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. ഇന്ത്യയ്ക്ക് തങ്ങളുടെ പൗരന്മാരെയും വ്യാപാര പാതകളെയും ഊർജ്ജ വിതരണ ശൃംഖലകളെയും ബാധിക്കുന്ന സംഭവവികാസങ്ങളെ അവഗണിക്കാൻ കഴിയില്ലെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി.
അമേരിക്കയും ഇസ്രായേലും ഇറാനിൽ നടത്തിയ ആക്രമണങ്ങളെത്തുടർന്ന് ഇറാൻ തിരിച്ചടി തുടങ്ങിയതോടെയാണ് ഗൾഫ് മേഖല യുദ്ധസമാനമായ സാഹചര്യത്തിലേക്ക് മാറിയത്. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മരണത്തിന് പിന്നാലെ ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യം വച്ചാണ് ഇറാൻ ആക്രമണം തുടരുന്നത്.