
എലത്തൂർ: മൊകവൂർ കാമ്പുറം ഭഗവതി ക്ഷേത്രോത്സവത്തിനിടെ ആകാശത്തേക്ക് പറന്നുപോയ സ്വർണ കൈച്ചെയിൻ സാഹസികമായി വീണ്ടെടുത്തു. പറമ്പിൽബസാറിലെ ഉത്രംവീട്ടിൽ വൈശാഖിന്റെ മകൻ രണ്ടരവയസ്സുകാരൻ ദ്വാദിന്റെ കൈച്ചെയിനാണ് വാതകം നിറച്ച ബലൂണിനൊപ്പം ആകാശത്തേക്ക് ഉയർന്നത്.
ഞായറാഴ്ച രാത്രി 11:30-ഓടെയായിരുന്നു സംഭവം. ഉത്സവപ്പറമ്പിൽ നിന്ന് വാങ്ങിയ ബലൂണിന്റെ നൂലറ്റം കുട്ടിയുടെ കൈയിലുണ്ടായിരുന്ന മുക്കാൽ പവനോളം വരുന്ന സ്വർണ്ണ കൈച്ചെയിനിലാണ് കെട്ടിയിരുന്നത്. കളിക്കിടെ പിടിവിട്ട ബലൂൺ കൊളുത്തറ്റ് കൈച്ചെയിനുമായി മുകളിലേക്ക് പറന്നു. ഭാഗ്യവശാൽ ബലൂൺ സമീപത്തെ ഉയരമുള്ള ഒരു മരത്തിന്റെ ചില്ലയിൽ കുരുങ്ങി.
ബലൂൺ ആകാശത്തേക്ക് മറയുമെന്ന് ഭയന്നിരിക്കെയാണ് വൈശാഖിന്റെ കുടുംബസുഹൃത്തായ വടക്കേപാമ്പിനി സന്തോഷ് രക്ഷകനായെത്തിയത്. 50 മീറ്ററിലധികം ഉയരമുള്ള മരത്തിന്റെ ചില്ലകളിലൂടെ സാഹസികമായി മുകളിലേക്ക് കയറിയ സന്തോഷ്, സ്വർണ്ണാഭരണവും ബലൂണും സുരക്ഷിതമായി താഴെയെത്തിച്ചു.