
തിരുവനന്തപുരം: നഗരത്തെ യാഗശാലയാക്കി ആറ്റുകാല്‍ അമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ച് ഭക്തലക്ഷങ്ങള്‍ മടങ്ങി. ആറ്റുകാല്‍ ദേവീക്ഷേത്രത്തില്‍ ഉച്ചപൂജയ്ക്കു ശേഷമാണ് പൊങ്കാല നിവേദിച്ചത്. മേല്‍ശാന്തിയാണ് ക്ഷേത്രസന്നിധിയിലെ പണ്ടാര അടുപ്പില്‍ തയാറാക്കിയ പൊങ്കാല നിവേദിച്ചത്. തുടര്‍ന്ന് 350 പൂജാരിമാര്‍ നഗരത്തിന്റെ മറ്റിടങ്ങളില്‍ ഭക്തര്‍ തയാറാക്കിയ പൊങ്കാല നിവേദിക്കുകയായിരുന്നു.
ചന്ദ്രഗ്രഹണമായതിനാല്‍ ഉച്ചകഴിഞ്ഞ് 3.10 മുതല്‍ രാത്രി ഏഴു വരെ ക്ഷേത്ര ദര്‍ശനം ഉണ്ടാകില്ല.
രാവിലെ 9.45-ന് ക്ഷേത്രമുറ്റത്തെ പണ്ടാര അടുപ്പിൽ തീ പകർന്നതോടെയാണ് അനന്തപുരി പൊങ്കാല ലഹരിയിലായത്.
കഠിനമായ വെയിലിനെ അവഗണിച്ചും പായസവും തെരളിയപ്പവും മൺകലങ്ങളിൽ ഒരുക്കി ഭക്തർ വഴിയോരങ്ങളിലും വീട്ടുമുറ്റങ്ങളിലും കാത്തുനിന്നു. ദേവീക്ഷേത്ര പരിസരത്ത് വൻ ജനത്തിരക്കാണ് അനുഭവപ്പെട്ടത്. വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ഭക്തർക്കായി ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്തു. പൊങ്കാല കഴിഞ്ഞ് മടങ്ങുന്ന ഭക്തർക്കായി കെഎസ്ആർടിസിയും റെയിൽവേയും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയത്.