
മിഡിൽ ഈസ്റ്റ് യുദ്ധത്തിൽ അമേരിക്ക വിജയം നേടുമെന്നും ഇറാനെ പരാജയപ്പെടുത്തുമെന്നും വൈറ്റ് ഹൗസ് റിപ്പബ്ലിക്കൻ ജനപ്രതിനിധികൾക്ക് ഉറപ്പു നൽകി.
പ്രസിഡന്റ് ട്രംപ് 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി' ആരംഭിച്ചതിനെ ന്യായീകരിച്ച വൈറ്റ് ഹൗസ്, ഇറാനെതിരായ കനത്ത ആക്രമണങ്ങൾ ലക്‌ഷ്യം കണ്ടെത്തുമെന്ന് ഉറപ്പു പറഞ്ഞു. "അവരുടെ മിസൈൽ ശേഖരം തകർക്കുക, അതിന്റെ നിർമാണം ഇല്ലാതാക്കുക, നാവിക സേനയെ തുടച്ചു നീക്കുക ഇതൊക്കെയാണ് യുദ്ധത്തിന്റെ ലക്ഷ്യങ്ങൾ.
"ഇറാന്റെ ഭീകരരായ പ്രോക്സികൾക്കു മിഡിൽ ഈസ്റ്റ് മേഖലയെ ഇനി അസ്ഥിരമാക്കാൻ കഴിയില്ല. നമ്മുടെ സൈന്യത്തെ ആക്രമിക്കാനും കഴിയില്ല. ഇറാന് അണ്വായുധം നിർമിക്കാൻ കഴിയില്ലെന്നു നമ്മൾ ഉറപ്പു വരുത്തുകയും ചെയ്യും."
ഈ നടപടി പണ്ടേ വേണ്ടിയിരുന്നു എന്നു വൈറ്റ് ഹൗസ് ചൂണ്ടിക്കാട്ടി. "ഭീകരരെ കൊന്നൊടുക്കിയ പ്രസിഡന്റ് ട്രംപ് 50 വർഷത്തിനിടയിൽ ഒരു പ്രസിഡന്റും ചെയ്യാൻ ധൈര്യപ്പെടാത്ത കാര്യമാണ് ചെയ്തത്."
ലോകത്തു ഭീകരവാദത്തിന്റെ ഒന്നാം സ്പോൺസറാണ് ഇറാൻ എന്നു വാദിച്ച വൈറ്റ് ഹൗസ്, 47 വർഷമായി യുഎസിനെ നശിപ്പിക്കുമെന്ന് ഇറാനിലെ പുരോഹിത നേതൃത്വം ഭീഷണി ഉയർത്തിയിരുന്നു എന്നു ചൂണ്ടിക്കാട്ടി. ട്രംപ് ചർച്ച നടത്താൻ ശ്രമിച്ചപ്പോൾ ഇറാൻ തയാറായില്ല. മാസങ്ങളോളം നല്ല വിശ്വാസത്തോടെ വിശദമായ ചർച്ചകൾ നടത്തി.
നീണ്ടു പോകുന്ന യുദ്ധത്തിൽ ട്രംപ് വിശ്വസിക്കുന്നില്ലെന്നു വൈറ്റ് ഹൗസ് പറഞ്ഞു. നാലോ അഞ്ചോ ആഴ്ച കൊണ്ടു തീരുമെന്ന് അദ്ദേഹം കരുതുന്നു.
ആക്രമണം തുടങ്ങും മുൻപ് കോൺഗ്രസിനു നോട്ടീസ് നൽകിയിരുന്നുവെന്നു വൈറ്റ് ഹൗസ് വ്യക്തമാക്കി. ഇരു പാർട്ടികളിൽ നിന്നുമുള്ള നേതാക്കൾ അടങ്ങുന്ന 'ഗാങ്ങ് ഓഫ് ഐയ്റ്റി'നോട് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ സംസാരിച്ചിരുന്നു.
White House tells GOP lawmakers Iran will be defeated