
ആലപ്പുഴ: മാന്നാറിൽ രണ്ട് പെൺകുട്ടികൾക്ക് വിഷം നൽകിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. മാന്നാർ ശിവശൈലം വെള്ളിക്കിഴക്കേതിൽ മനോജ് (45) ആണ് മരിച്ചത്. മനോജിന്റെ മക്കളായ ശിവഗംഗ, ശിവ കീർത്തന എന്നിവർ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. തിങ്കളാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സ്കൂളിൽ നിന്ന് കുട്ടികളെ വിളിച്ചുകൊണ്ടുവരുന്നതിനിടെ മനോജ് ഇവർക്ക് ജ്യൂസിൽ വിഷം കലർത്തി നൽകുകയായിരുന്നു. വിഷമാണെന്ന് അറിയാതെയാണ് കുട്ടികൾ ജ്യൂസ് കുടിച്ചത്. തുടർന്ന് മനോജും വിഷം കഴിച്ചു.
പാലത്തിന് സമീപം കാറിൽ അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ട നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ മനോജിന്റെ ജീവൻ രക്ഷിക്കാനായില്ല. സാമ്പത്തിക ബാധ്യതയെത്തുടർന്നുള്ള മാനസിക വിഷമമാണ് ക്രൂരമായ പ്രവർത്തിയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മനോജിന്റെ മക്കളിൽ ശിവഗംഗ ആറാം ക്ലാസിലും ശിവ കീർത്തന രണ്ടാം ക്ലാസിലുമാണ് പഠിക്കുന്നത്. സംഭവത്തിൽ മാന്നാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ശ്രദ്ധിക്കുക: ജീവിതത്തിലെ വിഷമസന്ധികൾക്ക് ആത്മഹത്യയല്ല പരിഹാരം. മാനസികമായ വെല്ലുവിളികൾ നേരിടുമ്പോൾ സഹായത്തിനായി സംസ്ഥാന സർക്കാരിന്റെ 'ദിശ' ഹെൽപ്‌ലൈൻ നമ്പറായ 1056-ൽ ബന്ധപ്പെടുക