
വാഷിംഗ്ടൺ: ഇറാനെതിരായ അമേരിക്കൻ സൈനിക നീക്കം ആവശ്യമായാൽ നാല് മുതൽ അഞ്ച് ആഴ്ച വരെ തുടരുമെന്ന് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി. ടെഹ്റാനിൽ 'വെനസ്വേല മോഡൽ' പരിഗണിക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു. പരമോന്നത നേതാവിനെ മാത്രം നീക്കംചെയ്ത് ഭരണസംവിധാനത്തിന്റെ വലിയ ഭാഗം നിലനിർത്തുന്ന മാതൃകയാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്.
അമേരിക്കയും ഇസ്രയേലും നിലവിലെ ആക്രമണതീവ്രത എത്രകാലം നിലനിർത്തുമെന്ന ചോദ്യത്തിന്, നാലു മുതൽ അഞ്ച് ആഴ്ച വരെ എന്നായിരുന്നു മറുപടി. ബുദ്ധിമുട്ടൊന്നുമില്ലെന്നും ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ തങ്ങൾക്ക് വൻ തോതിൽ ആയുധശേഖരം ഉണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
സംഘർഷം ആരംഭിച്ച് ഏകദേശം 36 മണിക്കൂറുകൾ പിന്നിടുമ്പോൾ കൂടുതൽ അമേരിക്കൻ സൈനികരെ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം സമ്മതിച്ചു. മൂന്ന് പേർ കൊല്ലപ്പെട്ടത് തന്നെ വളരെ കൂടുതലാണെന്നും പ്രവചനങ്ങൾ നോക്കുമ്പോൾ അത് കൂടുതലാകാൻ ഇടയുണ്ട് എന്നും ട്രംപ് പറഞ്ഞു.
യുഎസ്-ഇസ്രയേൽ സംയുക്താക്രമണങ്ങൾ ഇറാന്റെ നാവികസേനയുടെ വലിയൊരു പങ്ക് തകർത്തുവെന്നും ഒമ്പത് കപ്പലുകളും നാവിക ആസ്ഥാനവും നശിപ്പിച്ചുവെന്നും അദ്ദേഹം അവകാശപ്പെട്ടു.
പരമോന്നത നേതാവ് അലി ഖമനേയി കൊല്ലപ്പെട്ടതിനു ശേഷമുള്ള ഇറാന്റെ നേതൃത്വത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഭരണകൂടത്തെ അട്ടിമറിക്കണമോ വേണ്ടയോ എന്നത് ഇറാൻ ജനത തന്നെയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ നേതൃത്വം പ്രായോഗിക സമീപനം സ്വീകരിച്ചാൽ ഉപരോധങ്ങൾ പിന്‍വലിക്കാമെന്നും ട്രംപ് സൂചന നൽകി. എന്നാൽ ഇറാനിൽ കലാപമുണ്ടായാൽ അമേരിക്ക പ്രതിരോധിക്കുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉറപ്പ് നൽകാൻ അദ്ദേഹം തയ്യാറായില്ല.
ഗൾഫ് രാജ്യങ്ങൾ അമേരിക്കയോടൊപ്പം ഇറാനെതിരെ നേരിട്ട് ചേരേണ്ടതില്ലെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
ഇറാന്റെ സൈനിക ശേഷിയും ദീർഘകാല ആണവപദ്ധതിയും ചുറ്റിപ്പറ്റിയുള്ള യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിലാണ് പുതിയ പ്രസ്താവനകൾ പുറത്തുവന്നത്.
Trump eyes ‘Venezuela’ model for Iran