
വാഷിംഗ്ടൺ: ഇറാനെതിരായ യുഎസ് നേതൃത്വത്തിലുള്ള സൈനികാക്രമണത്തെക്കുറിച്ച് ചൊവ്വാഴ്ച കോൺഗ്രസിൽ വിശദീകരിക്കാൻ ട്രംപ് ഭരണകൂടത്തിലെ ഉന്നതർ ഹാജരാകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. നടപടിയുടെ വ്യാപ്തിയും നിയമസാധുതയും സംബന്ധിച്ച് ജനപ്രതിനിധികൾ തമ്മിൽ ഭിന്നത തുടരുന്ന സാഹചര്യത്തിലാണ് ബ്രീഫിംഗ്.
സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ, ഡിഫൻസ് സെക്രട്ടറി പീറ്റ് ഹേഗ്സേത്, സിഐഎ ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ്, ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ എന്നിവർ ഹൗസിന്റെയും സെനറ്റിന്റെയും മുഴുവൻ അംഗങ്ങൾക്കുമുന്നിൽ വിശദീകരണം നൽകുമെന്ന് വൈറ്റ് ഹൗസ് വക്താവ് ഡിലൻ ജോൺസൺ അറിയിച്ചു.
ക്യാപിറ്റോൾ ഹില്ലിൽ പ്രതികരണങ്ങളിൽ ഭിന്നിപ്പുണ്ട്. റിപ്പബ്ലിക്കൻ സെനറ്റ് ഭൂരിപക്ഷ നേതാവ് ജോൺ തൂൺ ട്രംപിന്റെ തീരുമാനം പ്രശംസിച്ചു; ഇറാന്റെ ഭീകരസംഘങ്ങൾ ഉയർത്തുന്ന ഭീഷണി അംഗീകരിക്കാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ഡെമോക്രാറ്റിക് ഹൗസ് ന്യൂനപക്ഷ നേതാവ് ഹക്കീം ജെഫ്‌റീസ് ആവട്ടെ, കോൺഗ്രസ് അനുമതി തേടാതെയാണ് ഈ വൻ സൈനിക നീക്കം ട്രംപ് നടത്തിയതെന്നു വിമർശിച്ചു. ഇതിലൂടെ അമേരിക്കൻ സൈനികർ ഇറാന്റെ തിരിച്ചടിക്ക് വിധേയരാകാമെന്ന ആശങ്കയും അദ്ദേഹം ഉയർത്തി.
പ്രധാന യുഎസ് പത്രങ്ങൾ ദൗത്യത്തിന്റെ വ്യാപ്തി ചൂണ്ടിക്കാട്ടി. 'ന്യൂയോർക്ക് ടൈംസ്' റിപ്പോർട്ട് പ്രകാരം, ഇസ്രയേൽ-അമേരിക്കൻ ഇന്റലിജൻസ് വിവരങ്ങളെ അടിസ്ഥാനമാക്കി മൂന്ന് തരംഗങ്ങളിലായുള്ള ആക്രമണം ഇറാന്റെ ഉയർന്ന സൈനിക നേതൃത്വത്തെയും വ്യോമ പ്രതിരോധ സംവിധാനങ്ങളെയും തകർത്തു.
'വാഷിംഗ്ടൺ പോസ്റ്റ്' റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, സൈനിക ലക്ഷ്യങ്ങളെ കേന്ദ്രീകരിച്ചാണ് സെന്റ്‌കോം നടപടികൾ നടത്തിയത്. അതേസമയം ഇറാൻ ഗൾഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളെയും നിർണായക അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ട് തിരിച്ചടി നടത്തിയിട്ടുണ്ടെന്നു 'വോൾസ്ട്രീറ്റ് ജേർണൽ' ചൂണ്ടിക്കാട്ടി. മിഡിൽ ഈസ്റ്റിലെ ഏഴ് വിമാനത്താവളങ്ങളിൽ 3,400-ലധികം വിമാന സർവീസുകൾ റദ്ദാക്കപ്പെട്ടു, ഡ്രോൺ ആക്രമണത്തെ തുടർന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളം സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു.
അമേരിക്കൻ ഭരണഘടന പ്രകാരം യുദ്ധപ്രഖ്യാപന അധികാരം കോൺഗ്രസിനാണ്. എന്നാൽ, കമാൻഡർ-ഇൻ-ചീഫ് എന്ന നിലയിൽ പ്രസിഡന്റുമാർ പരിമിത സൈനിക നടപടികൾക്ക് ഉത്തരവിടാറുണ്ട്. ഇറാഖ്, ലിബിയ, സിറിയ തുടങ്ങിയ മുൻ സംഘർഷങ്ങളിലും യുദ്ധാധികാരങ്ങളെക്കുറിച്ചുള്ള വിവാദങ്ങൾ ഉയർന്നിരുന്നു.
Rubio, Hegseth to brief Congress on Iran strike: White House