
തിരുവനന്തപുരം: ഇറാൻ - ഇസ്രായേൽ സംഘർഷങ്ങളെ തുടർന്ന് പാക്കിസ്ഥാനിലെ കറാച്ചിയിൽ കുടുങ്ങിയ മൂന്നു മലയാളികളെ ഇന്ത്യയിലെത്തിക്കാൻ നടപടി. അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ നിന്നും ഷാർജ വഴി കുവൈത്തിലേക്ക് പോവുകയായിരുന്ന എയര്‍ അറേബ്യ വിമാനത്തിലെ യാത്രക്കായ മൂന്നു മലയാളികള്‍ ഉള്‍പ്പെടെയുളള എട്ട് ഇന്ത്യന്‍ പൗരന്മാരാണ് കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങിയത്.
പാലക്കാട് കൊടുംമ്പ് സ്വദേശി കൃഷ്ണ ദാസ് നാഗലൂർ, ഭാര്യ ഡോ. രശ്മി മേനോന്‍, മകള്‍ സ്മൃതി മേനോന്‍ എന്നിവരാണ് വിമാനത്താവളത്തിൽ പെട്ടുപോയത്. സംഘര്‍ഷ സാഹചര്യങ്ങളെത്തുടർന്ന് വിമാനം പാത മാറ്റുകയും കറാച്ചി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയുമായിരുന്നു. മലയാളികളായ യാത്രക്കാര്‍ കുവൈറ്റില്‍ നിന്നുളള ലോകകേരള സഭാംഗം വഴി നോര്‍ക്ക റൂട്ട്സിനെ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രവിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടുകയും ഇവരെ ഇന്ത്യയിലെത്തിക്കാനുളള നടപടികള്‍ ഏകോപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇവരെ കൊളംബോ വഴി ഇന്ത്യയിലെത്തിക്കുന്നതിന്റെ സാധ്യത വിദേശകാര്യമന്ത്രാലയം പരിശോധിച്ചുവരുന്നു.
അതേസമയം, പ്രവാസികളായ കേരളീയർക്കായും കുടുംബാംഗങ്ങള്‍ക്കുമായി സജ്ജീകരിച്ച 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക നോർക്ക ഹെൽപ്‌ഡെസ്ക് നമ്പറുകളിലേക്ക് ഞായറാഴ്ച വൈകുന്നേരം ആറു മണി വരെ 541 കോളുകളാണ് എത്തിയത്. വിദേശത്തുനിന്നും 188 പേരും രാജ്യത്തിനുള്ളിൽ നിന്നും 353 പേരും ഹെൽപ്‌ഡെസ്കില്‍ ബന്ധപ്പെട്ടു. സ്ഥിതിഗതികളും ലഭിച്ച വിവരങ്ങളും നോര്‍ക്ക അവലോകനയോഗം വിലയിരുത്തി.