
ടെഹ്റാൻ : ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുടെ വധത്തിന് പ്രതികാരമായി മിഡിൽ ഈസ്റ്റിലെ 27 അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ ആരംഭിച്ചതായി ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് (ഐ ആർ ജി സി). ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസികളാണ് ഈ വിവരം പുറത്തുവിട്ടത്.
ഖമനേയിയുടെ വധം ‘ചരിത്രപരമായ ക്രൂരത’യാണെന്ന് വിശേഷിപ്പിച്ച ഐആർജിസി, തങ്ങളുടെ ആത്മീയ നേതാവിന്റെ പാത പിന്തുടർന്ന് ബാസിജ് സേനയും സായുധ സേനയും ചേർന്ന് പ്രതിരോധം തീർക്കുമെന്ന് വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് അമേരിക്കയും ഇസ്രയേലും നടത്തിയതെന്നും ഇതിനുള്ള ശിക്ഷാ പാഠം വൈകാതെ നൽകുമെന്നും ഇറാൻ ആവർത്തിക്കുന്നു.
വടക്കൻ ഇറാഖിലെ എർബിൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ഒരു ഡ്രോൺ തകർന്നുവീണതായും ഡ്രോൺ ഇടിച്ച സ്ഥലത്ത് നിന്ന് വലിയ പുകപടലം ഉയരുന്നത് കണ്ടതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത ആക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ നടത്തുന്ന ആറാം ഘട്ട പ്രത്യാക്രമണമാണിത്. അമേരിക്കൻ താവളങ്ങൾക്ക് പുറമെ ഇസ്‌റായേ ലിലെ പ്രധാന സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ടിട്ടുണ്ട്.ഇസ്‌റായേ ലിലെ ടെൽ നോഫ് (Tel Nof) വ്യോമതാവളം, ടെൽ അവീവിലെ ഇസ്റാഈൽ സൈനിക ആസ്ഥാനമായ ഹാകിരിയ (HaKirya), ഒരു വലിയ പ്രതിരോധ വ്യവസായ സമുച്ചയം എന്നിവയ്ക്ക് നേരെയും അതിശക്തമായ മിസൈൽ ആക്രമണങ്ങൾ നടന്നതായി ഐ ആർ ജി സി അറിയിച്ചു