
ഇറാന്റെ ആധ്യാത്മിക-രാഷ്ട്രീയ പരമാധികാരി ആയത്തൊള്ള അലി ഖമേയാനി ശനിയാഴ്ച്ച യുഎസ്-ഇസ്രയേലി ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നു ഇറാൻ സ്ഥിരീകരിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും ഇക്കാര്യം അറിയിച്ച ശേഷവും ഇറാൻ ആദ്യം അത് നിഷേധിച്ചിരുന്നു.
ഖമേയാനിയുടെ പുരയിടത്തിൽ കനത്ത ബോംബിംഗിൽ നാലു കെട്ടിടങ്ങൾ തകർന്നിരുന്നു. അതിലൊന്നിൽ നിന്ന് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെടുത്തു എന്നാണ് ട്രംപ് അറിയിച്ചത്.
ഖമേയാനിയുടെ പുത്രിയും അവരുടെ ഭർത്താവും കുട്ടിയും കൊല്ലപ്പെട്ടവരിൽ ഉൾപെടുന്നുവെന്നു ഇറാൻ മാധ്യമങ്ങൾ അറിയിച്ചു.
രാജ്യം 40 ദിവസം ദുഃഖം ആചരിക്കുമെന്നു ഫാർസ് ന്യൂസ് ഏജൻസി പറഞ്ഞു. ഏഴു ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തസ്‌നിം ന്യൂസ് ഏജൻസിയും മരണം സ്ഥിരീകരിച്ചിട്ടുണ്ട്. എല്ലാ മാധ്യമങ്ങളും സർക്കാർ നിയന്ത്രണം ഉള്ളവയാണ്.
ഇറാൻ ഭരണഘടന അനുസരിച്ചു മൂന്നംഗ കൗൺസിലിന് അധികാരം കൈമാറും. പ്രസിഡന്റ്, ചീഫ് ജസ്റ്റിസ്, ഗാർഡിയൻ കൗൺസിൽ എന്ന പുരോഹിത നേതൃത്വത്തിന്റെ പ്രതിനിധി എന്നിവർ അതിൽ ഉണ്ടാവും. പുരോഹിത നേതൃത്വം പിന്നീട് പുതിയ നേതാവിനെ തിരഞ്ഞെടുക്കും.
നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാറിജനിക്കു കൂടുതൽ അധികാരങ്ങൾ ഏല്പിച്ചു കൊടുത്തതായും 'അൽ ജസീറ' റിപ്പോർട്ടുണ്ട്.
നേരത്തെ മരണ വാർത്ത തള്ളി ഖമേയാനിയുടെ എക്‌സ് അക്കൗണ്ടിൽ ഒരു പോസ്റ് വന്നിരുന്നു.
Iran confirms Khamenei death