Image

ഹൂസ്റ്റണില്‍ ഗ്രീന്‍ കാര്‍ഡ് ഉടമയെ മാസങ്ങളായി തടവിലാക്കിയതിനെതിരെ പ്രതിഷേധം

പി പി ചെറിയാന്‍ Published on 28 February, 2026
ഹൂസ്റ്റണില്‍ ഗ്രീന്‍ കാര്‍ഡ് ഉടമയെ മാസങ്ങളായി തടവിലാക്കിയതിനെതിരെ പ്രതിഷേധം

ഹൂസ്റ്റണ്‍: രണ്ട് പതിറ്റാണ്ടിലേറെയായി അമേരിക്കയില്‍ നിയമപരമായി താമസിക്കുന്ന കനേഡിയന്‍ സ്വദേശി കര്‍ട്ടിസ് റൈറ്റിനെ (39) ഐ.സി.ഇ  തടവിലാക്കിയതിനെതിരെ കുടുംബം നിയമപോരാട്ടത്തില്‍. കഴിഞ്ഞ നവംബറില്‍ മെക്‌സിക്കോയില്‍ നിന്ന് ബിസിനസ്സ് യാത്ര കഴിഞ്ഞ് മടങ്ങവെ ഹൂസ്റ്റണ്‍ വിമാനത്താവളത്തില്‍ വെച്ചാണ് ഇദ്ദേഹത്തെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്.

22 വര്‍ഷം മുമ്പ്, അതായത് 17-ാം വയസ്സില്‍ മയക്കുമരുന്ന് കൈവശം വെച്ചതിനും മറ്റ് ചെറിയ കുറ്റങ്ങള്‍ക്കും (Misdemeanors) എതിരെ എടുത്ത കേസാണ് ഇപ്പോള്‍ തടവിലാക്കാന്‍ കാരണമായി അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്.

കഴിഞ്ഞ 22 വര്‍ഷത്തിനിടെ രണ്ടുതവണ ഗ്രീന്‍ കാര്‍ഡ് പുതുക്കി നല്‍കിയിട്ടും, ഇപ്പോള്‍ പഴയ കേസുകള്‍ ഉയര്‍ത്തിക്കാട്ടി തടവിലാക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് കുടുംബം ആരോപിക്കുന്നു.

ജാമ്യം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ജനുവരിയില്‍ അഭിഭാഷകര്‍ കോടതിയെ സമീപിച്ചു. സ്റ്റേറ്റ് റെപ്രസെന്റേറ്റീവ് സാം ഹാര്‍ലസ് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ കര്‍ട്ടിസിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

അമേരിക്കയില്‍ ജനിച്ച മൂന്ന് കുട്ടികളുടെ പിതാവായ കര്‍ട്ടിസ്, നിലവില്‍ ടെക്‌സസിലെ പിയര്‍സാലിലുള്ള തടങ്കല്‍ കേന്ദ്രത്തിലാണ്. ഇദ്ദേഹത്തെ എത്രയും വേഗം മോചിപ്പിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക