
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. ദിലീപിനെ വെറുതെവിട്ട വിധി റദ്ദാക്കണെമെന്നാണ് ഹർജിയിലെ ആവശ്യം. നീതിപൂര്‍വമായ വിചാരണ നടന്നില്ലെന്നും വിചാരണക്കോടതി തെളിവുകള്‍ വേണ്ട വിധം പരിശോധിച്ചില്ലെന്നും പ്രോസിക്യൂഷൻ ഹർജിയിൽ ചൂണ്ടിക്കാട്ടി.
കേസിൽ ഗൂഡാലോചന തെളിയിക്കാനായല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതി ദിലീപിനെ വെറുതെ വിട്ടത്. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയും ദിലീപും തമ്മിലുള്ള ബന്ധത്തിന് തെളിവുണ്ടെന്നാണ് പ്രോസിക്യൂഷൻ്റെ വാദം.
ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൾസർ സുനി അടക്കം നാലു പ്രതികൾ നേരത്തെ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. 20 വർഷത്തെ കഠിന തടവാണ് പൾസർ സുനിക്ക് വിചാരണ കോടതി വിധിച്ചത്. കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്കും 20 വർഷം തടവും 50,000 പിഴയുമാണ് ലഭിച്ചത്.
ഒന്നാം പ്രതി സുനിൽ എൻ എസ് എന്ന പൾസർ സുനി, രണ്ടാം പ്രതി മാർട്ടിൻ ആൻറണി, മൂന്നാം പ്രതി ബി.മണികണ്ഠൻ, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം എറണാകുളം എച്ച് സലീം എന്ന വടിവാൾ സലിം, ആറാം പ്രതി തിരുവല്ല പെരിങ്ങര പ്രദീപ് എന്നിവരെയാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്.