
ഡല്‍ഹി രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ മദ്യനയക്കേസില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും കുറ്റവിമുക്തര്‍. ഇരുവരെയും പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയ ഡല്‍ഹി റൗസ് അവന്യൂ കോടതി അന്വേഷണം നടത്തിയ സിബിഐയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തുകയും ചെയ്തു.
മദ്യനയവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയതിനോ കുറ്റം ചെയ്തതിനോ യാതൊരുവിധ തെളിവുകളുമില്ലെന്ന് നിരീക്ഷിച്ച കോടതി, സിബിഐക്കെതിരെ അതിരൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. പ്രതികൾക്കെതിരെ വിചാരണ തുടങ്ങുന്നതിന് മുൻപുതന്നെ തെളിവുകളുടെ അഭാവത്തിൽ എല്ലാവരെയും വിട്ടയച്ചുകൊണ്ടുള്ള സുപ്രധാന ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്.സിബിഐ സമർപ്പിച്ച ആയിരം പേജോളം വരുന്ന കുറ്റപത്രത്തിൽ പിഴവുകളുണ്ടെന്നും പ്രതികൾക്കെതിരെ ഒരു സാക്ഷിമൊഴി പോലും ഹാജരാക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ലെന്നും വിചാരണ കോടതി കുറ്റപ്പെടുത്തി.
മദ്യനയ അഴിമതി കേസിന്റെ പേരില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡല്‍ഹിയില്‍ മാസങ്ങളാണ് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമായിരുന്ന അരവിന്ദ് കെജ്‌രിവാളിനേയും മനീഷ് സിസോദിയയേയും സിബിഐയും പൊലീസും കേന്ദ്രസര്‍ക്കാരും ചേര്‍ന്ന് ജയിലിലടച്ചത്.
സത്യം ജയിച്ചുവെന്ന് മാധ്യമങ്ങളോടു പറഞ്ഞ കെജ്‌രിവാള്‍ പൊട്ടിക്കരഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ചേര്‍ന്ന കെട്ടിച്ചമച്ച കേസ് ആണിതെന്നും കെജ്‌രിവാള്‍ പറഞ്ഞു.
കേസില്‍ തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കെ. കവിത അടക്കമുള്ള കേസിലെ മുഴുവന്‍ പ്രതികളെയും കോടതി വിട്ടയച്ചു.
കുറ്റപത്രത്തില്‍ ഉന്നയിച്ചിരുന്ന ആരോപണങ്ങള്‍ തെളിയിക്കാന്‍ സിബിഐക്ക് ആയില്ലെന്ന് കോടതി കുറ്റപ്പെടുത്തി. പ്രത്യേക ജഡ്ജി ജിതേന്ദര്‍ സിങ്ങ് ആണ് വിധി പറഞ്ഞത്. മനീഷ് സിസോദിയയ്ക്ക് എതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ സിബിഐക്ക് തെളിയിക്കാനായില്ലെന്നും കോടതി പറഞ്ഞു. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്ക് എതിരെ വകുപ്പ്തല അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടു.
ആം ആദ്മി പാർട്ടിക്കും കെജ്‌രിവാളിനും വലിയ ആശ്വാസം നൽകുന്നതാണ് കോടതി വിധി. 2022-ലെ മദ്യനയവുമായി ബന്ധപ്പെട്ട് ഏകദേശം 1000 കോടി രൂപയുടെ അഴിമതി നടന്നെന്നായിരുന്നു പ്രധാന ആരോപണം. മദ്യക്കമ്പനികൾക്ക് ഇളവുകൾ നൽകിയതിലൂടെ ലഭിച്ച കമ്മീഷൻ തുക ഗോവ തിരഞ്ഞെടുപ്പിലടക്കം ആം ആദ്മി പാർട്ടി ഉപയോഗിച്ചുവെന്ന ആരോപണങ്ങളിൽ യാതൊരു കഴമ്പുമില്ലെന്ന് കോടതി കണ്ടെത്തി.

മോദി സര്‍ക്കാര്‍ തിരഞ്ഞെടുപ്പുകളില്‍ ജയിക്കാന്‍ പ്രതിപക്ഷ സംസ്ഥാനങ്ങളില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചു അട്ടിമറി നടത്തുന്നതിന്റെ മറ്റൊരു തെളിവ് കൂടിയാണ് ഈ കേസ് .
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്കെതിരെ ബിജെപി ഏറ്റവും വലിയ രാഷ്ട്രീയ ആയുധമായി ഉപയോഗിച്ചത് ഈ കേസായിരുന്നു. അരവിന്ദ് കെജ്രിവാള്‍ നേരിട്ട് പണം വാങ്ങിയെന്നും മനീഷ് സിസോദിയ ഇതിന് ഇടനിലക്കാരനായി നിന്നുവെന്നുമായിരുന്നു ബിജെപിയുടെ പ്രധാന ആരോപണം. ബിജെപിക്ക് ഡല്‍ഹിയില്‍ അധികാരത്തിലേറാന്‍ വഴിതുറന്ന ആരോപണങ്ങളായിരുന്നു ഇവയെങ്കിലും, കോടതിയില്‍ വിചാരണയ്ക്ക് പോലും തെളിവില്ലാത്ത വിധം കെട്ടിച്ചമച്ച കേസായി മാറുകയാണിത്.