
എൻസിഇആർടി എട്ടാം ക്ലാസിലെ സാമൂഹിക ശാസ്ത്ര പാഠപുസ്തകത്തിൽ ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് ഉൾപ്പെടുത്തിയ ഭാഗം വലിയ രാഷ്ട്രീയ-നിയമ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെടുകയും വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ അതൃപ്തി അറിയിക്കുകയും ചെയ്തു. ജുഡീഷ്യറിയെ അവഹേളിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ പാഠപുസ്തകത്തിൽ വന്നതിൽ കടുത്ത നടപടി വേണമെന്നും, ഇതിന് പിന്നിലെ ഉത്തരവാദികളെ അടിയന്തരമായി കണ്ടെത്തണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.
വിഷയത്തിൽ മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുത്ത ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സർക്കാരിന് കടുത്ത മുന്നറിയിപ്പാണ് നൽകിയത്. കോടതിയിൽ നേരിട്ട് ഹാജരായ കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി സഞ്ജയ് കുമാർ, വിവാദമായ പുസ്തകം പിൻവലിച്ചതായും സംഭവത്തിൽ നിരുപാധികം മാപ്പുപറയുന്നതായും അറിയിച്ചു. എന്നാൽ, മാപ്പപേക്ഷ കൊണ്ട് മാത്രം പ്രശ്നം തീരില്ലെന്നും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് നടന്നതെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. നീതി ഉറപ്പാക്കാൻ കോടതികൾ നടത്തുന്ന സേവനങ്ങളെ മനപ്പൂർവ്വം മറച്ചുപിടിച്ച് സ്ഥാപനത്തെ മുറിവേൽപ്പിച്ചവർക്കെതിരെ കർശന നടപടി വേണമെന്ന് കോടതി ആഞ്ഞടിച്ചു.
സംഭവത്തിൽ ക്രിമിനൽ കോടതിയലക്ഷ്യം നിലനിൽക്കുമെന്ന് നിരീക്ഷിച്ച കോടതി, വിദ്യാഭ്യാസ മന്ത്രാലയം, സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി, എൻസിഇആർടി ഡയറക്ടർ എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. പുസ്തകത്തിന്റെ ഓൺലൈൻ പതിപ്പുകൾ ഉൾപ്പെടെയുള്ളവ വിതരണം ചെയ്യുന്നത് കോടതി നിരോധിച്ചിട്ടുണ്ട്. കുറ്റക്കാർക്കെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ട കോടതി, ജുഡീഷ്യറിയുടെ വിശ്വാസ്യത തകർക്കാൻ ശ്രമിച്ചവരുടെ ‘തല ഉരുണ്ടേ മതിയാകൂ’ എന്ന വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.