
കൊളംബോ: 2019ലെ ഈസ്റ്റർ ദിനത്തിൽ ലോകത്തെ മുഴുവൻ നടുക്കിയ വാർത്തയായിരുന്നു ശ്രീലങ്കയിലെ ക്രിസ്ത്യൻ പള്ളികളിലുണ്ടായ ഭീകരാക്രമണ പരമ്പര. 45 വിദേശികളടക്കം 279 പേർ കൊല്ലപ്പെട്ട ആക്രമണത്തിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള അന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന നടപടിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്.
ശ്രീലങ്കയുടെ രഹസ്യാന്വേഷണ വിഭാഗം മുൻ മേധാവി റിട്ട. മേജർ ജനറൽ സുരേഷ് സാലേയ്ക്ക് ആക്രമണത്തിന്റെ ആസൂത്രണത്തിൽ നിർണായക പങ്കുണ്ട് എന്ന് കണ്ടെത്തിയതിനെ തുടർന്ന് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ബുധനാഴ്ചയാണ് സുരേഷ് സാലേ അറസ്റ്റിലായത്. ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തി, സഹായവും പ്രേരണയും നൽകി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. ഏറെ നാളായി തുടരുന്ന അന്വേഷണത്തിലെ ഏറ്റവും നിർണായകമായ അറസ്റ്റാണിത്. അറസ്റ്റിൽ പ്രതികരിക്കാനോ അഭിഭാഷകനെ ചുമതലപ്പെടുത്താനോ സുരേഷ് സാലേ തയ്യാറായിട്ടില്ല എന്നാണ് വിവരം.
അന്താരാഷ്ട്ര ബന്ധമുള്ള ശ്രീലങ്കയിലെ തീവ്ര ഇസ്ലാമിക് ഗ്രൂപ്പുകളായിരുന്നു ആക്രമണത്തിന് പിന്നിലെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ 2019ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഗോതബായ രജപക്‌സെയ്ക്ക് അനുകൂലമായ സാഹചര്യമൊരുക്കാനായി ആസൂത്രണം ചെയ്ത ആക്രമണമായിരുന്നു ഇതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
ആക്രമണം നടത്തിയവരുമായി സുരേഷ് സാലേ കൂടിക്കാഴ്ച നടത്തിയിരുന്നെന്നും ഇപ്പോഴും ഇവരുമായി ഇയാൾ അടുത്ത ബന്ധം പുലർത്തുന്നുണ്ടെന്നും എഎഫ്പിയ്ക്ക് നൽകിയ പ്രതികരണത്തിൽ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടുണ്ട്.