
ശബരിമല സ്വർണ്ണക്കൊള്ളയിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ ഗുരുതരമായ ഭൂമി തട്ടിപ്പ് പരാതിയുമായി കഴക്കൂട്ടം സ്വദേശിനി രംഗത്തെത്തി. താൻ പലിശയ്ക്ക് വാങ്ങിയ പണത്തിന് ഈടായി നൽകിയ ഒരുകോടി രൂപ വിലമതിക്കുന്ന 10 സെന്റ് ഭൂമി പോറ്റി മറിച്ചുവിറ്റെന്നാണ് പരാതി. ശബരിമല കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) തലവനാണ് ഇരയായ സ്ത്രീ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ എസ്.ഐ.ടി അന്വേഷണം ആരംഭിച്ചു.
2020-ലാണ് തട്ടിപ്പിന് ആസ്പദമായ സംഭവം നടന്നത്. സ്കൂൾ ഉടമയായ പരാതിക്കാരി 25 ലക്ഷം രൂപ പലിശയ്ക്ക് വാങ്ങിയപ്പോൾ പോറ്റിയുടെ അമ്മയുടെ പേരിലാണ് ഭൂമി എഴുതി നൽകിയിരുന്നത്. പലിശയായി 5 ലക്ഷം രൂപ നൽകുകയും പിന്നീട് ഭൂമി തിരികെ ചോദിക്കുകയും ചെയ്തപ്പോഴാണ് പോറ്റി ഇത് മറ്റൊരു വ്യക്തിക്ക് മറിച്ചുവിറ്റ വിവരം പുറത്തറിയുന്നത്.
നേരത്തെ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭൂമി തിരികെ നൽകാമെന്ന് പോറ്റി സമ്മതിച്ചിരുന്നെങ്കിലും വാക്ക് പാലിച്ചില്ല. ഇതോടെയാണ് സ്ത്രീ എസ്.ഐ.ടിയെ സമീപിച്ചത്. പോറ്റി പലിശയ്ക്ക് നൽകിയ പണത്തിന്റെ ഉറവിടത്തെക്കുറിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്