
മിനസോട്ടയിൽ വമ്പിച്ച ആരോഗ്യരക്ഷാ തട്ടിപ്പു നടന്നു എന്നാരോപിച്ചു സംസ്ഥാനത്തിനുള്ള $259.5 മില്യൺ മെഡിക്കെയ്ഡ് ഫണ്ടുകൾ പിടിച്ചുവയ്ക്കുന്നു എന്നു വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് പ്രഖ്യാപിച്ചു. തിരുത്തൽ നടപടികൾ സമർപ്പിക്കാൻ ഗവർണർ ടിം വാൾസിനു 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്. വാൾസ് നടപടി എടുത്തില്ലെങ്കിൽ തുടർന്നും പണം പിടിച്ചു വയ്ക്കും.
ചൊവാഴ്ച്ച സ്റ്റേറ്റ് ഓഫ് ദ യൂണിയൻ പ്രസംഗത്തിൽ മിനസോട്ടയിലെ നടപടികൾ വാൻസിനെ ഏൽപിക്കുന്നതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ബുധനാഴ്ച്ച തന്നെ വാൻസ് പ്രഖ്യാപനം നടത്തിയത് സെന്റേഴ്‌സ് ഫോർ മെഡിക്കെയർ & മെഡിക്കൽ സർവീസസ് അഡ്മിനിസ്ട്രേറ്റർ ഡോക്ടർ മെഹ്‌മേത് ഓസിന്റെ സാന്നിധ്യത്തിലാണ്.
മിനസോട്ടയിൽ ബില്യണുകളുടെ തട്ടിപ്പു നടത്തിയത് യുഎസിന്റെ 'മാലിന്യമായ' സോമാലിയൻ വംശജരാണെന്നു ട്രംപ് ആരോപിച്ചിരുന്നു. "അമേരിക്കൻ ജനതയെ വഞ്ചിക്കുന്ന ആളുകളെയും സംഘടനകളെയും ഞങ്ങൾ ശക്തമായി നേരിടാൻ പോകുന്നു," വാൻസ് പറഞ്ഞു. "മിനസോട്ട ശുദ്ധീകരണം നടത്തിയില്ലെങ്കിൽ ഈ വർഷത്തെ $1 ബില്യൺ ഫണ്ടിംഗ് ലഭിക്കാതെ വരും."
വരുമാനം കുറഞ്ഞവർക്കുള്ള മെഡിക്കെയ്ഡ് പദ്ധതിയിൽ മിനസോട്ടയ്ക്കു ലഭിക്കേണ്ട ഫെഡറൽ ഫണ്ടിംഗിന്റെ പകുതിയോളം കിട്ടാതെ വന്നേക്കാം. മെഡികെയ്‌ഡ് ചെലവിന്റെ 50% ഫെഡറൽ ഗവൺമെന്റാണ് നൽകേണ്ടത്.
മിനസോട്ടയും ന്യൂ യോർക്കും പോലെ ഡെമോക്രാറ്റുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്കു പണം നൽകുന്നത് പരിശോധനയ്ക്കു ശേഷം മാത്രമേ സാധ്യമാവൂ എന്നു ട്രംപ് ഭരണകൂടം ജനുവരിയിൽ പറഞ്ഞിരുന്നു. കൂടുതൽ സംസ്ഥാനങ്ങളുടെ മേലുള്ള നടപടികൾ വൈകാതെ വരുന്നുവെന്ന് ഓസ് പറഞ്ഞു.
Vance blocks $259.5 million funds to Minnesota