
ക്യൂബ നടത്തിയ വെടിവയ്‌പിൽ നാലു അമേരിക്കക്കാർ കൊല്ലപ്പെട്ടതിനെ കുറിച്ച് അന്വേഷണം നടത്തുമെന്നു യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ പറഞ്ഞു.
ഫ്ലോറിഡയിൽ റജിസ്റ്റർ ചെയ്‌ത സ്പീഡ്ബോട്ടിനു നേരെ ക്യൂബൻ അതിർത്തി സേന വെടിവച്ചതിലാണ് മരണം സംഭവിച്ചത്. 'നുഴഞ്ഞുകയറ്റക്കാർ വന്ന' ബോട്ടിൽ നിന്നാണ് ആദ്യം വെടിവയ്പുണ്ടായതെന്നു ക്യൂബൻ അധികൃതർ ആരോപിക്കുന്നു. ഒരു കമാണ്ടർക്കു വെടിയേറ്റു എന്നാണ് അവർ പറയുന്നത്.
റുബിയോ അതിനെ ചോദ്യം ചെയ്തു. യുഎസ് സത്യം കണ്ടെത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ക്യൂബയുടെ വില്ല ക്ലാര പ്രവിശ്യക്ക് സമീപം ക്യൂബയുടെ ജലാതിർത്തിയിൽ പ്രവേശിച്ച ബോട്ടിനെതിരെയാണ് വെടിവയ്പുണ്ടായത്. ഫ്ളോറിഡയ്ക്ക് 100 മൈൽ മാത്രം അകലെയാണിത്.
ബോട്ടിൽ ഉണ്ടായിരുന്ന മറ്റു ആറു പേർക്കു പരുക്കേറ്റു. അവർ ചികിത്സയിലാണ്. യുഎസിൽ താമസിക്കുന്ന ക്യൂബക്കാരായ അവരെ ചോദ്യം ചെയ്തപ്പോൾ ഭീകരാക്രമണത്തിനാണ് എത്തിയതെന്നു വ്യക്തമായി എന്നും ക്യൂബൻ അധികൃതർ അറിയിച്ചു.
ബോട്ടിൽ നിന്നു അസോൾട് റൈഫിളുകളും കൈത്തോക്കുകളും മോളോടോവ് കോക്‌ടെയ്‌ലുകളും കണ്ടെടുത്തുവെന്നും ക്യൂബ പറയുന്നു. ആറു പേരിൽ രണ്ടു പേരെ ഭീകര പ്രവർത്തനത്തിനു ക്യൂബ അന്വേഷിച്ചിരുന്നതാണ്.
Cuban forces kill 4 Americans on a speedboat