
അമേരിക്കൻ ചൈതന്യത്തിന്റെ പ്രതീകങ്ങളെന്നു വിശേഷിപ്പിച്ചു യുദ്ധവീരന്മാരെയും കുറ്റകൃത്യങ്ങൾക്ക് ഇരയായവരെയും ചൊവാഴ്ച്ച തന്റെ സ്റ്റേറ്റ് ഓഫ് ദ യൂണിയൻ പ്രസംഗത്തിനിടയിൽ പ്രസിഡന്റ് ട്രംപ് ആദരിച്ചു.
രണ്ടാം ലോകമഹാ യുദ്ധത്തിലും കൊറിയയിലും വിയറ്റ്നാമിലും പോരാടിയ നേവി ഫൈറ്റർ പൈലറ്റ് റോയ്‌സ് വില്യംസ് 100 വയസിലാണ് ആദരം ഏറ്റു വാങ്ങിയത്.
1952ൽ ഏഴു സോവിയറ്റ് പോർവിമാനങ്ങൾ വില്യംസിന്റെ സ്ക്വാഡ്രനെ വളഞ്ഞത് ട്രംപ് ഓർമിച്ചു. അവർ കൂടുതൽ കരുത്തോടെയാണ് വന്നതെങ്കിലും നാലു സോവിയറ്റ് വിമാനങ്ങൾ വീഴ്ത്താൻ വില്യംസിന്റെ പടയ്ക്കു കഴിഞ്ഞു. "അദ്ദേഹത്തിന്റെ വിമാനത്തിൽ 263 ബുള്ളറ്റുകളാണ് തറച്ചത്."
കോൺഗ്രഷണൽ മെഡൽ ഓഫ് ഓണർ ആണ് പ്രഥമ വനിതയിൽ നിന്നു വില്യംസ് ഏറ്റുവാങ്ങിയത്.
പതിനേഴു വയസിൽ രണ്ടാം ലോകമഹായുദ്ധത്തിൽ ചേർന്ന ബഡി ടാഗാർട്ടിനെയും ട്രംപ് ആദരിച്ചു. ഈ വർഷം ജൂലൈ 4നു 100 വയസെത്തുന്ന ടാഗാർട്ട് പാസിഫിക്കിൽ ജനറൽ ഡഗ്ലസ് മക്കാർതറുടെ കീഴിലാണ് പൊരുതിയത്.
കോസ്റ്റ് ഗാർഡിന്റെ രക്ഷാ നീന്തൽക്കാരൻ സ്കോട്ട് റാസ്‌കനെ ടെക്സസ് പ്രളയത്തിൽ 165 പേരെ രക്ഷിച്ചതിനു ട്രംപ് ലീജിയൻ ഓഫ് മെറിറ്റ് നൽകി ആദരിച്ചു.
അഫ്‌ഗാനിസ്ഥാനിൽ നിന്നുള്ള ഭീകരന്റെ വെടിയേറ്റ ആർമി നാഷണൽ ഗാർഡ് സ്പെഷ്യലിസ്റ് സാറ ബെക്സ്ട്രോം (20) ചടങ്ങിൽ അനുസ്മരിക്കപ്പെട്ടു. "നമ്മുടെ തലസ്ഥാനം സംരക്ഷിക്കാനാണ് സാറ ജീവൻ കൊടുത്തത്," സാറയുടെ മാതാപിതാക്കളോട് ട്രംപ് പറഞ്ഞു.
ഏതാനും സിവിലിയൻമാരെയും ട്രംപ് ഓർമിച്ചു.
Trump spotlights Americans in State of the Union