
എൻസിഇആർടി എട്ടാം ക്ലാസ് സാമൂഹികശാസ്ത്ര പാഠപുസ്തകത്തിലെ പുതിയ ഉള്ളടക്കത്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ‘ജുഡീഷ്യറിയിലെ അഴിമതി’ എന്ന ഭാഗം ഉൾപ്പെടുത്തിയതിനെതിരെ കോടതി സ്വമേധയാ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ വിവിധ ഹൈക്കോടതികളും അഭിഭാഷകരും ഈ വിഷയത്തിൽ അസ്വസ്ഥരാണെന്നും, നീതിന്യായ വ്യവസ്ഥയെ മനഃപൂർവം അപകീർത്തിപ്പെടുത്താനുള്ള നീക്കമാണിതെന്ന് സംശയിക്കുന്നതായും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. നിയമം അതിന്റെ വഴിക്ക് പോകുമെന്നും കോടതികളുടെ തലവൻ എന്ന നിലയിൽ തന്റെ കടമ നിർവഹിക്കുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ഈ വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. രാഷ്ട്രീയക്കാരുടെയും അന്വേഷണ ഏജൻസികളുടെയും മന്ത്രിമാരുടെയും അഴിമതികളെക്കുറിച്ച് നിശബ്ദത പാലിച്ചുകൊണ്ട്, ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് മാത്രം കുട്ടികളെ പഠിപ്പിക്കുന്നത് ദുരുദ്ദേശപരമാണെന്ന് കപിൽ സിബൽ വാദിച്ചു. മുൻകാലങ്ങളിൽ കോടതികളുടെ ഘടനയും ധർമ്മങ്ങളും മാത്രം പഠിപ്പിച്ചിരുന്ന സ്ഥാനത്ത്, അടുത്ത കാലത്തായി ഇത്തരം വിവാദ ഭാഗങ്ങൾ കൂട്ടിച്ചേർത്തത് ഗൗരവകരമായ വിഷയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘സമൂഹത്തിൽ ജുഡീഷ്യറിയുടെ പങ്ക്’ എന്ന പാഠഭാഗത്താണ് വിവാദ പരാമർശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. സുപ്രീംകോടതി മുതൽ കീഴ്‌ക്കോടതികൾ വരെ തീർപ്പാകാതെ കിടക്കുന്ന കേസുകളുടെ ഏകദേശ കണക്കുകളും അഴിമതിയെക്കുറിച്ചുള്ള പരാമർശങ്ങളും ഈ അധ്യായത്തിലുണ്ട്. നീതിന്യായ വ്യവസ്ഥയിലെ അഴിമതി പൊതുജനങ്ങളിൽ അവിശ്വാസമുണ്ടാക്കുമെന്ന മുൻ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയുടെ പ്രസ്താവനയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജുഡീഷ്യറിയുടെ വിശ്വാസ്യത വർധിപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പുസ്തകം പറയുന്നുണ്ടെങ്കിലും, അവതരണ രീതിയിലെ പക്ഷപാതമാണ് കോടതിയെ ചൊടിപ്പിച്ചത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ നീതിന്യായ വ്യവസ്ഥയുടെ അന്തസ്സ് കെടുത്താനുള്ള ശ്രമങ്ങൾ അനുവദിക്കില്ലെന്ന ശക്തമായ സന്ദേശമാണ് സുപ്രീംകോടതി നൽകുന്നത്. സിലബസ് പരിഷ്കരണത്തിന്റെ പേരിൽ ജുഡീഷ്യറിയെ മാത്രം ലക്ഷ്യം വെക്കുന്നത് ഭരണഘടനാ സ്ഥാപനങ്ങൾ തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്ന ആശങ്കയും നിയമവൃത്തങ്ങളിൽ ഉയരുന്നുണ്ട്