
ഇസ്രയേലിന്റെ വിഖ്യാതമായ ‘അയൺഡോം’ വ്യോമപ്രതിരോധ സാങ്കേതികവിദ്യ ഇന്ത്യയ്ക്ക് കൈമാറാൻ തയ്യാറാണെന്ന് ഇസ്രയേൽ കോൺസൽ ജനറൽ യാനിവ് റെവാച്ച് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തിന് മുന്നോടിയായാണ് സുപ്രധാനമായ ഈ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ഈ സന്ദർശനവേളയിൽ അയൺഡോം സാങ്കേതികവിദ്യ ഉൾപ്പെടെ നിരവധി പ്രതിരോധ കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റഡാറുകൾ, നിയന്ത്രണ കേന്ദ്രങ്ങൾ, ഇന്റർസെപ്റ്റർ മിസൈലുകൾ എന്നിവ സംയോജിപ്പിച്ചു പ്രവർത്തിക്കുന്ന അത്യാധുനിക പ്രതിരോധ ശൃംഖലയാണിത്. റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസും ഇസ്രയേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസും ചേർന്നാണ് ഈ സംവിധാനം വികസിപ്പിച്ചെടുത്തത്. ശത്രുരാജ്യങ്ങൾ തൊടുത്തുവിടുന്ന റോക്കറ്റുകൾ, മോർട്ടാർ ഷെല്ലുകൾ, ഡ്രോണുകൾ എന്നിവയെ ആകാശത്തുവെച്ച് തന്നെ കണ്ടെത്തി തകർക്കാൻ അയൺഡോമിന് ശേഷിയുണ്ട്.
അയൺഡോമിലെ റഡാറുകൾ ശത്രുവിന്റെ റോക്കറ്റുകളെ തിരിച്ചറിഞ്ഞാലുടൻ ആയുധനിയന്ത്രണ സംവിധാനത്തിലേക്ക് വിവരം കൈമാറുന്നു. പറന്നുവരുന്ന റോക്കറ്റിന്റെ പാതയും ലക്ഷ്യസ്ഥാനവും നിമിഷനേരം കൊണ്ട് കണക്കുകൂട്ടിയ ശേഷം, ജനവാസ മേഖലകളെ ബാധിക്കുമെന്ന് ഉറപ്പുള്ളവയെ തകർക്കാൻ ഇന്റർസെപ്റ്റർ മിസൈലുകൾ വിക്ഷേപിക്കും.
അതേസമയം, ഉയർന്ന പ്രവർത്തനച്ചെലവും ചില സാങ്കേതിക പരിമിതികളും അയൺഡോമിനുണ്ട്. ഒരേ സമയം അതിശക്തമായ മിസൈൽ ആക്രമണമുണ്ടായാൽ ചിലപ്പോഴെങ്കിലും അയൺഡോമിന് വെല്ലുവിളികൾ നേരിടേണ്ടി വരാറുണ്ട്.