Image

ലൈഫ് മിഷനിലൂടെ അഞ്ച് ലക്ഷം വീടുകൾ പൂർത്തിയായി; പ്രഖ്യാപനം നാളെ

Published on 23 February, 2026
ലൈഫ് മിഷനിലൂടെ അഞ്ച് ലക്ഷം വീടുകൾ പൂർത്തിയായി; പ്രഖ്യാപനം നാളെ

സംസ്ഥാനത്ത് ലൈഫ് മിഷൻ പദ്ധതിയിലൂടെ 5 ലക്ഷം വീടുകളുടെ നിർമ്മാണം പൂർത്തിയാക്കിയതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ നിർവ്വഹിക്കും . ആകെ അനുവദിച്ച 6 ലക്ഷത്തിലധികം വീടുകളിൽ നിർമ്മാണം പൂർത്തിയാകാനുളളത് ഇനി 1 ലക്ഷത്തിൽപ്പരം വീടുകളാണ്. കേരളം നാളെ പുതുചരിത്രം രചിക്കുകയാണെന്ന് തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു. രാജ്യത്തിനും ലോകത്തിനും മാതൃകയാണ് കേരളത്തിന്റെ ലൈഫ് മിഷനെന്നും എംബി രാജേഷ് കുറിച്ചു.

ലൈഫ് മിഷനിലൂടെ അഞ്ച് ലക്ഷം വീട് പൂർത്തിയാക്കി കേരളം പുതുചരിത്രം രചിക്കുകയാണ്. അഞ്ച് ലക്ഷം വീടുകൾ പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ നിർവഹിക്കുകയാണ്. ലൈഫ് മിഷൻ വഴി ഇതുവരെ അനുവദിച്ച 6,04,046 വീടുകളിൽ 5,00364 വീടുകളാണ് പൂർത്തിയായത്. ശേഷിക്കുന്ന 1,03,682 വീടുകൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.

രാജ്യത്ത് സർക്കാർ ഭവന പദ്ധതിയുടെ ഭാഗമായി ഏറ്റവുമധികം തുക നൽകുന്നത് കേരളമാണ്. പട്ടികവർഗ സങ്കേതങ്ങളിൽ ആറ് ലക്ഷം രൂപയും, ജനറൽ വിഭാഗത്തിന് നാല് ലക്ഷം രൂപയുമാണ് കേരളം നൽകുന്നത്. രാജ്യത്ത് എവിടെയും ഇതിന്റെ പകുതി തുക പോലും നൽകുന്നില്ല. രാജ്യത്തിനും ലോകത്തിനും കേരളം പുതിയ മാതൃകയാണ് ലൈഫ് മിഷനിലൂടെ സമ്മാനിക്കുന്നത്. ലൈഫ് പോലെ ഇത്രയും സമഗ്രവും വിപുലവുമായ മറ്റൊരു ഭവന പദ്ധതി രാജ്യത്ത് എവിടെയുമില്ല.

വീടുകൾ നിർമ്മിക്കാൻ ലൈഫ് മിഷൻ ചെലവഴിച്ചത് 20831.6 കോടി രൂപയാണ്. ഇതിൽ 18,342.7 കോടിയും (88.05%) കേരളമാണ് കണ്ടെത്തിയത്. സംസ്ഥാന സർക്കാരിന്റെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും വിഹിതവും വായ്പയുമാണ് ഈ തുക. സംസ്ഥാന സർക്കാരിന്റെ ഗ്യാരണ്ടിയിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളാണ് വായ്പ എടുക്കുന്നത്. പലിശ പൂർണമായി സംസ്ഥാന സർക്കാർ തിരിച്ചടയ്ക്കുന്നു. മുതൽ സംസ്ഥാന സർക്കാർ നൽകുന്ന പ്ലാൻ ഫണ്ടിൽ നിന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ തിരിച്ചടയ്ക്കുന്നു. ശേഷിക്കുന്ന 2488.9 കോടി രൂപ കേന്ദ്രവിഹിതമാണ്. ഇത് ആകെ ചെലവിന്റെ വെറും 11.95% മാത്രമാണ്. പിഎംഎവൈ ഗ്രാമീൺ, അർബൻ വിഭാഗത്തിൽപ്പെട്ട വീടുകൾക്കാണ് കേന്ദ്രത്തിന്റെ ഈ ചില്ലറ സഹായം ലഭിച്ചത്. ഗ്രാമീണ മേഖലയിൽ 72000 രൂപയും നഗരത്തിൽ ഒന്നരലക്ഷം രൂപയുമാണ് കേന്ദ്രം നൽകുന്നത്. എന്നാൽ ഈ ഗുണഭോക്താക്കൾക്കും സംസ്ഥാന സർക്കാർ നാല് ലക്ഷം രൂപ ഉറപ്പാക്കി നൽകുന്നു. ചെറിയ തുക നൽകുന്ന ഈ വീടുകൾക്ക് മുൻപിൽ ബ്രാൻഡിംഗ് വേണമെന്ന നിബന്ധനയാണ് കേന്ദ്രം മുന്നോട്ടുവെച്ചത്. എന്നാൽ ഇത് അനുവദിക്കില്ല എന്നാണ് സംസ്ഥാന സർക്കാർ നിലപാട്.

 ലൈഫ് പദ്ധതി പ്രകാരം പൂർത്തിയാക്കിയ 3,66,230 വീടുകൾക്കും സംസ്ഥാനസർക്കാരിന്റെ നേതൃത്വത്തിൽ ലൈഫ് മിഷനാണ് നിർമ്മാണത്തിന് ആവശ്യമായ മുഴുവൻ തുകയും ലഭ്യമാക്കിയത്. അതായത് 73.19 ശതമാനം വീടുകളും പൂർണമായും സംസ്ഥാന സർക്കാർ പദ്ധതിയിലൂടെയാണ് പൂർത്തിയാക്കിയത്. ശേഷിക്കുന്ന ചുരുക്കം വീടുകൾക്കാണ് കേന്ദ്രസർക്കാരിന്റെ ചെറിയ സഹായം ലഭിച്ചത്. ആകെ 1,34,134 വീടുകൾക്കാണ് കേന്ദ്രത്തിന്റെ തുച്ഛമായ സഹായം ലഭിച്ചത്. എംബി രാജേഷ് കുറിച്ചു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക