
ന്യു യോർക്ക്: ബ്ലിസാർഡ് ബോംബ് സൈക്ലോൺ ആയി മാറിയ മഞ്ഞ് വീഴ്ചയിൽ ട്രൈസ്റ്റേറ്റിലെ ജനജീവിതം സ്തംഭിച്ചു. ഒരു അടിയിലേറെ മഞ്ഞ് വീണു കിടക്കുന്നതു കണ്ടാണ് ജനം രാവിലെ ഉണർന്നത്. അത് ഇപ്പോഴും തുടരുന്നു. മൂന്ന് അടി മഞ്ഞ് എന്ന റെക്കോർഡിലേക്കുള്ള കുതിപ്പാണ് കാണുന്നത്.
നാഷണൽ വെതർ സർവീസ് റിപ്പോർട്ട് പ്രകാരം തിങ്കളാഴ്ച രാവിലെ 7 മണിയോടെ, ന്യൂയോർക്ക് നഗരത്തിലെ സെൻട്രൽ പാർക്കിലും ലാഗ്വാർഡിയ, ജോൺ എഫ്. കെന്നഡി വിമാനത്താവളങ്ങളിലും 15 ഇഞ്ച് സ്നോ ലഭിച്ചു. ലോംഗ് ഐലൻഡിലെ ഐസ്ലിപ്പിൽ 22.5 ഇഞ്ചും ന്യൂവാർക്കിൽ 18.3 ഇഞ്ചും ലഭിച്ചു.
ന്യൂയോർക്ക് നഗരത്തിലെ തെരുവുകളിൽ കുറഞ്ഞത് ഉച്ചവരെ വാഹനമോടിക്കുന്നത് നിരോധിച്ചു. സ്കൂൾ റദ്ദാക്കി. തിങ്കളാഴ്ച പുലർച്ചെ ന്യൂയോർക്കിൽ നിന്ന് മസാച്യുസെറ്റ്സിലേക്കും തിരിച്ചും യാത്ര ഏതാണ്ട് സ്തംഭിച്ചു.
ന്യൂയോർക്കിലുടനീളം ഏകദേശം 20,000 വീടുകളിൽ വൈദ്യുതിയില്ലെന്നും കൂടുതൽ സ്നോ ലഭിക്കുമെന്നും ഗവർണർ കാത്തി ഹോക്കൽ പറഞ്ഞു. ട്രാക്കിംഗ് വെബ്‌സൈറ്റായ പവർ ഔട്ടേജ് പ്രകാരം മസാച്യുസെറ്റ്സിൽ 214,389 വൈദ്യുതി മുടക്കവും ന്യൂജേഴ്‌സിയിൽ 128,238 മുടക്കവും ഉണ്ടായി.
ലോംഗ് ഐലൻഡ് റെയിൽറോഡ് രാത്രി നിർത്തി. മണിക്കൂറുകൾ കൂടി അങ്ങനെ തന്നെ തുടരുമെന്ന് ഗവർണർ കാത്തി ഹോക്കൽ 1010 WINS-നോട് പറഞ്ഞു. ന്യൂജേഴ്‌സി ട്രാൻസിറ്റും തിങ്കളാഴ്ച നിർത്തിവച്ചതായി സർവീസ് അറിയിച്ചു.
രാവിലെ 8 മണി വരെ, ജോൺ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഏകദേശം 90% വിമാനങ്ങളും ലാഗ്വാർഡിയ വിമാനത്താവളത്തിൽ 98% വിമാനങ്ങളും റദ്ദാക്കിയിരുന്നു. ന്യൂവാർക്ക് അന്താരാഷ്ട്ര വിമാനത്താവളവും പ്രവർത്തനരഹിതമായിരുന്നു. അവിടെ 87% വിമാനങ്ങളും റദ്ദാക്കിയതായി ട്രാക്കിംഗ് സൈറ്റായ ഫ്ലൈറ്റ്അവെയർ പറയുന്നു. മൊത്തത്തിൽ, യുഎസിനകത്തും പുറത്തും 5,000-ത്തിലധികം വിമാനങ്ങൾ റദ്ദാക്കി, അവയിൽ മിക്കതും ന്യൂയോർക്ക്, ന്യൂജേഴ്‌സി, ബോസ്റ്റൺ എന്നിവിടങ്ങളിലാണ്.
രാവിലെ സമയങ്ങളിൽ 40 മുതൽ 60 മൈൽ വരെ വേഗതയിൽ കാറ്റ് വീശുമെന്ന് നാഷണൽ വെതർ സർവീസ് പറഞ്ഞു, വൈകുന്നേരം വരെ അത് തുടരും.
ന്യൂയോർക്ക് സിറ്റിയിൽ മേയർ സൊഹ്‌റാൻ മംദാനി ജനങ്ങളോട് വീടിനുള്ളിൽ തന്നെ തുടരാൻ അഭ്യർത്ഥിച്ചു. അടുത്തിടെ തണുപ്പിൽ പതിനൊന്നിലധികം ഭവനരഹിതർ മരണപ്പെട്ടതിനാൽ,അത്തരക്കാരെ നിർബന്ധിച്ച് തെരുവുകളിൽ നിന്ന് മാറ്റുമോ എന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല.
അഞ്ചു ബറോകളിലാകെ തിങ്കളാഴ്ച ഉച്ചവരെ യാത്രാ നിരോധനം പ്രഖ്യാപിച്ചു. കനത്ത മഞ്ഞുവീഴ്ചയും ശക്തമായ കാറ്റും ഗതാഗതത്തെ സാരമായി ബാധിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് തന്നെ ന്യൂയോർക്ക് മെട്രോ മേഖലയിലേക്കും പുറത്തേക്കുമായി ആയിരക്കണക്കിന് വിമാന സർവീസുകൾ റദ്ദാക്കി.
വൈദ്യുതി മുടക്കവും ഗതാഗത തടസ്സവും ചേർന്ന് വടക്കുകിഴക്കൻ തീരപ്രദേശങ്ങളിൽ ജനജീവിതം സ്തംഭിച്ചു. അടിയന്തര സേവനങ്ങളും മഞ്ഞു നീക്കം ചെയ്യുന്ന സംഘങ്ങളും പൂർണ്ണ സജ്ജതയോടെ രംഗത്തുണ്ടെങ്കിലും, കൊടുങ്കാറ്റ് തുടരുന്നതിനാൽ സ്ഥിതിഗതികൾ ഉടൻ സാധാരണ നിലയിലാകുമെന്നുറപ്പില്ലെന്ന് അധികൃതർ അറിയിച്ചു.
പ്രദേശവാസികൾ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ പുറത്തിറങ്ങാവൂ എന്നും അധികൃതർ നിർദേശിച്ചു.